റാന്നി: ശബരിമല ചിത്തിര ആട്ടവിശേഷവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ്ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. പത്തനംതിട്ട ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്.
മറ്റ് കേസുകളില്‍ ഇതിനോടകം തന്നെ ജാമ്യം ലഭിച്ച സുരേന്ദ്രന് ഈ കേസിലും കൂടി ജാമ്യം ലഭിച്ചാല്‍ ജയില്‍ മോചിതനാകാന്‍ സാധിക്കും. സുരേന്ദ്രന്റെ ജാമ്യാപേക്ഷ നേരത്തെ റാന്നി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണം എന്നതുള്‍പ്പെടെയുള്ള സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.
സന്നിധാനത്തെ കേസില്‍ സെക്ഷന്‍ 120 ബി പ്രകാരം ഗൂഢാലോചനക്കുറ്റവും സെക്ഷന്‍ 308 പ്രകാരം മനഃപൂര്‍വമല്ലാത്ത വധശ്രമത്തിനുമാണ് കേസെടുത്തിട്ടുള്ളത്. കേസില്‍ നേരത്തേ അറസ്റ്റിലായ ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റും സംഭവദിവസം സന്നിധാനത്തെ സുരേന്ദ്രന്റെ സാന്നിധ്യവും കണക്കിലെടുത്താണ് പോലീസ് ഗൂഢാലോചന കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം സുരേന്ദ്രനെ മണ്ഡലകാലം കഴിയുംവരെ ജയിലില്‍ നിന്നു പുറത്തിറക്കാതിരിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി പുതിയ കേസുകള്‍ കെട്ടിച്ചമയ്ക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുടെ ഉപദേശകനായ കണ്ണൂരില്‍ നിന്നുളള സിപിഎം നേതാവാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. വനാവകാശ നിയമം ലംഘിച്ചെന്നും സ്റ്റേഷനില്‍ ബഹളം വച്ചെന്നാരോപിച്ചും പുതിയ കേസുകളെടുക്കാനാണ് നീക്കം.
ശബരിമല ദര്‍ശനത്തിന് ഇരുമുടിക്കെട്ടുമായി എത്തിയ സുരേന്ദ്രനെ കരുതല്‍ തടങ്കലിലെടുത്ത് ആദ്യ ദിവസം റാന്നി ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ മൂന്നിന് പോലീസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഈ സമയം സ്റ്റേഷനില്‍ ബഹളം വച്ച് അക്രമം നടത്തിയെന്ന പേരില്‍ കള്ളക്കേസെടുക്കാനാണ് നീക്കം. പത്തനംതിട്ടയിലെ ഒരു ഡിവൈഎഫ്ഐ നേതാവിനെ ഉപയോഗിച്ച് വനാവകാശ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി കേസെടുപ്പിക്കാനുള്ള ശ്രമവും ഊര്‍ജിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: