ഭോപ്പാല്‍ : മധ്യപ്രദേശില്‍ നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. 65,000 പോളിങ് സ്റ്റേഷനുകളിലായി മൂന്നുലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 45,000 പേര് വനിതാ ഉദ്യോഗസ്ഥരാണ്.
2000 പോളിങ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കായി സ്ത്രീകളെ മാത്രമാണ് നിയോഗിച്ചിട്ടുള്ളത്. 160 സ്റ്റേഷനുകളില്‍ ദിവ്യാംഗരുമാണ് തെരഞ്ഞെടുപ്പ് ജോലി നിര്‍വ്വഹിക്കുന്നതെന്ന് മധ്യപ്രദേശ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ വി. എല്‍. കാന്ത റാവു അറിയിച്ചു.
തെരഞ്ഞെടുപ്പിനെ 12,000 കേന്ദ്ര ജീവനക്കാര്‍ നിരീക്ഷിക്കാനെത്തും. കാഴ്ച വൈകല്യമുള്ള ആളുകള്‍ക്ക് ബ്രയിന്‍ ലിപിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. 230 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11നാണ് ഫല പ്രഖ്യാപനമെന്നും തെരഞ്ഞടുപ്പ് കമ്മീഷന് അറിയിച്ചു.
2003നുശേഷം ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. 2013ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ 166 സീറ്റ് നേടി ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസിന് 58 സീറ്റും ബിഎസ്പിക്ക് 4 സീറ്റും മാത്രമാണ് ലഭിച്ചത്. 2019 ജനുവരി ഏഴിന് നിലവിലെ മന്ത്രിസഭയുടെ കാലാവധി അവസാനിക്കും. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തുകയാണെങ്കില്‍ ശിവ് രാജ് സിങ് ചൗഹാന് നാലാം തവണയും മുഖ്യമന്ത്രി പദത്തില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: