വാരാണസി: ദ്വാരക ശങ്കരാചാര്യരുടെ നേതൃത്വത്തിൽ നടക്കുന്ന ധർമ്മ സഭയിൽ ശബരിമല വിഷയം സജീവ ചർച്ചയായി. അയോധ്യയിൽ ക്ഷേത്ര നിർമ്മാണം, ഗംഗാ ശുചീകരണം, ഗോ സംരക്ഷണം എന്നീ വിഷയങ്ങളിൽ വിശദമായ ചർച്ചകൾക്കായി ചേർന്ന സമ്മേളനം പ്രത്യേക വിഷയമായി ശബരിമല എടുക്കുകയായിരുന്നു.
കേരളത്തിൽ നിന്നുള്ള അശോക് കുറുപ്പ് വിഷയം അവതരിപ്പിച്ചു. സാമുഹ്യ സമരതയുടെ ഏറ്റവും വലിയ കേന്ദ്രമായ ശബരിമലയെ തകർക്കാൻ സംഘടിത നീക്കമാണ് നടക്കുന്നതെന്നും ഇതിനെ ചെറുക്കേണ്ടത് ഹിന്ദുക്കളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികൾ ശരണം വിളികളോടെ പിന്തുണച്ചപ്പോൾ പ്രത്യേക പ്രമേയം അവതരിപ്പിക്കാൻ സമ്മേളനം നിയന്ത്രിച്ചിരുന്ന ശങ്കര പീഠം ഉപാധ്യക്ഷൻ സ്വാമി അവി മുക്തേശ്വരാനന്ദ സരസ്വതി നിർദ്ദേശിച്ചു.
സുപ്രീം കോടതി വിധിയെ തുടർന്ന് ശബരി മല ക്ഷേത്രത്തിലുണ്ടായ പ്രതിസന്ധി രമ്യമായി പരിഹരിക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ടുവരണമെന്ന് അഡ്വ. മുരളീധരൻ ഉണ്ണിത്താൻ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും കോട്ടം വരാത്ത തീരുമാനങ്ങൾ ഉണ്ടാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സന്യാസിമാർക്ക് പുറമെ രാജ്യത്തെ 543 പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരാൾ വീതം പങ്കെടുക്കുന്ന ധർമ്മ സഭ ദ്വാരക ശങ്കരാചാര്യ സ്വാമി സ്വരുപാനന്ദ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: