കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ രഹന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തു. അറസ്റ്റിലായതിനു പിന്നാലെയാണ് രഹനയെ ബിഎസ്എന്‍എല്‍ സസ്പെന്‍ഡ് ചെയ്തത്. ബിഎസ്എന്‍എലില്‍ ടെലികോം ടെക്നീഷ്യനായിരുന്നു രഹന.
നേരത്തെ, ശബരിമല ദര്‍ശനത്തിന് എത്തി വിവാദത്തില്‍പ്പെട്ടപ്പോള്‍ ഇവരെ രവിപുരം ബ്രാഞ്ചില്‍നിന്ന് പാലാരിവട്ടം ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. കൊച്ചിയില്‍നിന്നും അറസ്റ്റിലായ രഹനയെ പോലീസ് പത്തനംതിട്ടയിലെത്തിച്ചു.
ശബരിമലയില്‍ പ്രായഭേദമന്യേ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് പിന്നാലെ മലചവിട്ടാന്‍ എത്തിയതോടെയാണ് രഹന വാര്‍ത്തകളില്‍ നിറഞ്ഞത്. പോലീസ് സുരക്ഷയില്‍ രഹന സന്നിധാനത്ത് എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല.
രഹനയുടെ പശ്ചാത്തലം പരിശോധിക്കാതെ പോലീസ് ഇവര്‍ക്ക് സുരക്ഷ നല്‍കിയത് വന്‍ വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫേസ്ബുക്കില്‍ പ്രതികരണങ്ങള്‍ നടത്തിയത് ചൂണ്ടിക്കാട്ടി ബിജെപി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടെ രഹന മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജാമ്യഹര്‍ജിയെ പോലീസ് ശക്തമായി എതിര്‍ത്തതോടെ ഹൈക്കോടതി അപേക്ഷ തള്ളിക്കളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: