സന്നിധാനം: പകല്‍ കടുത്ത ചൂട്, ഇടയ്ക്കിടെ വീശിയടിക്കുന്ന പൊടിക്കാറ്റ്. അല്ലാത്തപ്പോള്‍ മഴ. രാത്രിയില്‍ കനത്ത മഞ്ഞുകാറ്റ്. ഇതിനെല്ലാം പുറമെ ചിക്കന്‍പോക്സ് അടക്കമുള്ള പകര്‍ച്ചവ്യാധി ഭീഷണിയും.
ഇതില്‍ നിന്നെല്ലാം രക്ഷതേടി നെട്ടോട്ടമോടുകയാണ് അയ്യപ്പഭക്തര്‍. വലിയ നടപ്പന്തലടക്കമുള്ള സുരക്ഷിതയിടങ്ങളില്‍ വിരി വയ്ക്കാനാകാത്തത് അയ്യപ്പഭക്തരെ വല്ലാതെ വലയ്ക്കുന്നു. വലിയ നടപ്പന്തലിലും ടൈല്‍ പാകിയ തിരുമുറ്റത്തുമായി ആയിരക്കണക്കിന് ഭക്തരാണ് മുമ്പ് വിരിവച്ചിരുന്നത്. ഈ ഭാഗങ്ങളില്‍ ഇപ്പോള്‍ പകല്‍ സമയങ്ങളില്‍ പോലും വിരിവയ്ക്കാന്‍ അനുവദിക്കുന്നില്ല. ഇതോടെ, പൊടിശല്യം രൂക്ഷമായ മാളികപ്പുറം വടക്കേ നടപ്പന്തല്‍, കിഴക്കേമുറ്റം, ദേവസ്വം അന്നദാന മണ്ഡപത്തോട് ചേര്‍ന്നുള്ള തുറസായ സ്ഥലം എന്നിവിടങ്ങളാണ് തീര്‍ഥാടകര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. പലപ്പോഴും ഉച്ചയ്ക്ക് ശേഷം പെയ്യുന്ന മഴയില്‍ നിന്ന് രക്ഷനേടാന്‍ ഇരുമുടിക്കെട്ടുമേന്തി കൊച്ചുകുട്ടികളെയും ചുമലിലേറ്റി ഭക്തര്‍ പായുന്നത് പതിവ് കാഴ്ച.
കനത്ത മഴ പെയ്താല്‍ അന്നദാന മണ്ഡപത്തിന്റെ മുന്‍വശം പുര്‍ണമായി ചെളിക്കുളമാകും. ഇവിടെ കടന്നുവേണം അന്നദാന മണ്ഡപത്തിലേക്ക് പോകേണ്ടത്. പൊടിയും മാലിന്യങ്ങളും നിറഞ്ഞ തുറസായ ഇടങ്ങളില്‍ ഇരുന്നാണ് ഇതര സംസ്ഥാന തീര്‍ഥാടകരില്‍ ഏറെയും ഭക്ഷണം കഴിക്കുന്നത്. ഇതും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. രാത്രിയില്‍ സന്നിധാനത്ത് തങ്ങുന്ന തീര്‍ഥാടകരെ മാളികപ്പുറം വടക്കേ നടപ്പന്തലിലേക്കാണ് പോലിസ് പ്രധാനമായും നീക്കുന്നത്.
വൃത്തിഹീനവും പൊടിനിറഞ്ഞതുമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. കനത്ത മഴ പെയ്യുമ്പോള്‍ പാണ്ടിത്താവളം അടക്കമുള്ള ഉയര്‍ന്ന ഭാഗങ്ങളിലെ ശൗചാലയങ്ങളില്‍ നിന്നുള്ള മലിനജലം മാളികപ്പുറം വടക്കേ നടപ്പന്തലിലും തിരുമുറ്റത്തും ഒഴുകിയെത്തുന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടെ അത്യുഗ്ര വിഷമുള്ള നിരവധി പാമ്പുകളെ വടക്കേ നടപ്പന്തലിന് സമീപത്തു നിന്നടക്കം വനം വകുപ്പ് പിടികൂടി. സന്നിധാനത്ത് സുരക്ഷ ശക്തമാക്കുന്നതിനൊപ്പം സുരക്ഷിതമായി വിരിവയ്ക്കുന്നതിനുള്ള സൗകര്യങ്ങള്‍ വേണനെന്നാണ് ഭക്തരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: