കൊട്ടാരക്കര: ഇരുമുടിക്കെട്ടേന്തി ശബരിമലയ്ക്ക് പോയ തന്നെ അപായപ്പെടുത്താന്‍ നീക്കമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ഇന്നലെ കൊട്ടാരക്കര സബ്ജയിലിലെത്തിച്ചപ്പോള്‍ സുരേന്ദ്രന് തന്നെയാണ് മാധ്യമപ്രവര്‍ത്തകരോട് പോലീസിന്റെയും സര്‍ക്കാരിന്റെയും ഗൂഢനീക്കം വെളിപ്പെടുത്തിയത്.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ പോലീസ് അനുവദിക്കാതിരുന്നപ്പോള് ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും പറയാതെ പോകാന്‍ കഴിയില്ലെന്നും സുരേന്ദ്രന് നിലപാടെടുത്തു. തടിച്ചുകൂടിയ നൂറുകണക്കിന് അയ്യപ്പഭക്തരുടെ പ്രതിഷേധം കൂടിയായപ്പോള്‍ പോലീസ് സംസാരിക്കാന്‍ അനുവദിച്ചു.
കൊട്ടാരക്കരയിലെത്തിയപ്പോള്‍
പറഞ്ഞത്:
”കസ്റ്റഡിയില്‍ അപായപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. 30ന് വീണ്ടും എനിക്ക് കോഴിക്കോട് വാറന്റ്ഉണ്ട്. അവിടെ താമസിപ്പിച്ചാല്‍ മതിയായിരുന്നു. അതിനു പകരം നടുവേദനയ്ക്ക് മെഡിക്കല്‍ ബെല്‍റ്റ് ഇട്ടിരിക്കുന്ന എന്നെ ഇത്രയും ദൂരം കൊണ്ടുവന്നിരിക്കുന്നു. ഇന്നലെ രാത്രിയും മിനിയാന്നും രാത്രിയില്‍ കൊണ്ടുപോകാന്‍ ആസൂത്രിത നീക്കം നടത്തി. നിശ്ചയദാര്‍ഢ്യത്തോടെ ചെറുത്തതുകൊണ്ട് മാത്രമാണ് രാത്രിയില്‍ കൊണ്ടുപോകാതിരുന്നത്. രാത്രിയില്‍ കൊണ്ടുപോകാനുള്ള ഗൂഢനീക്കമാണ്. ഓരോ മിനിറ്റിലും കസ്റ്റഡി ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് നിന്ന് പോലീസ് വിളിച്ച് നിര്‍ദേശം കൊടുക്കുന്നുണ്ടായിരുന്നു. വളരെ ആസൂത്രിതമായ നീക്കമാണിത്.
കൊട്ടാരക്കര നിന്ന് തിരുവനന്തപുരത്തേക്ക് പോയപ്പോള്‍ പറഞ്ഞത്:
”25ന് രാത്രി ഏഴിന് ശേഷം നിര്‍ബന്ധിച്ച് കണ്ണൂരിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. 26ന് മാഹിപാലം മുതല്‍ കണ്ണൂര്‍ നഗരം വരെ ലോക്കല്‍ പോലീസിന്റെ എസ്കോര്‍ട്ട് ഇല്ലായിരുന്നു. അവരെ ഒഴിവാക്കി, മനഃപൂര്‍വം പ്രകോപനത്തിന് ശ്രമിക്കുകയാണ്. ഇന്നലെ രാത്രി കൊട്ടാരക്കര വരെ ഓടിച്ചുപോകണമെന്ന് നിര്‍ബന്ധപൂര്‍വം നിര്‍ദേശം വന്നു. വളരെ ശക്തമായി ആവശ്യപ്പെട്ടിതിനുശേഷമാണ് തൃശൂരില്‍ ഇറക്കിയത്. ഇന്ന് എല്ലാ ജയില്‍ചട്ടങ്ങളും ലംഘിച്ച് കായംകുളത്ത് വച്ച് നേരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശമുണ്ടായി.
ഇത് എല്ലാ ജയില്ചട്ടങ്ങളുടേയും ലംഘനമാണ്. കാരണം ഇവിടെ വന്ന് ഈ ഇരുമുടിക്കെട്ടടക്കം എല്ലാ സാധനസാമഗ്രികളും എടുത്ത് ഇവിടെ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂ. തന്നെ കസ്റ്റഡിയില്‍ അപായപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കമാണ് പിണറായി വിജയന് നടത്തുന്നത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം പിണറായി വിജയന് മാത്രമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: