ന്യൂദല്‍ഹി: മധ്യപ്രദേശ്, മിസോറം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്. തുടര്‍ച്ചയായ നാലാം തവണയും മധ്യപ്രദേശില്‍ അധികാരത്തിലേറാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രതിച്ഛായയും വികസനവുമാണ് ബിജെപി പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, രാജനാഥ് സിങ്, അരുണ്‍ ജയ്റ്റ്ലി എന്നിവരെയും പാര്‍ട്ടി രംഗത്തിറക്കി. മറുവശത്ത് അധ്യക്ഷന്‍ രാഹുലിന്റെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം.
പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ മധ്യപ്രദേശിലെ വിധിയെഴുത്ത് നിര്‍ണായകമാണ്. ഭരണത്തുടര്‍ച്ചയുണ്ടാക്കി ആത്മവിശ്വാസത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ബിജെപി ലക്ഷ്യം. ഏറെക്കാലത്തിന് ശേഷം ഭരണം പിടിച്ച് ഊര്‍ജ്ജം സംഭരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാമക്ഷേത്രം, വികസനം, മിന്നലാക്രമണം തുടങ്ങിയവയൊക്കെയാണ് പ്രചാരണങ്ങളില്‍ നിറഞ്ഞത്. പ്രധാനമന്ത്രിയുടെ മാതാപിതാക്കളെ കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിച്ചത് വിവാദമായിരുന്നു.
ബിജെപി ആകെയുള്ള 230 സീറ്റിലും കോണ്‍ഗ്രസ് 229 സീറ്റിലുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റ് ശരത് യാദവിന്റെ നേതൃത്വത്തിലുള്ള എല്‍ജെഡിക്ക് നല്കി. ബിഎസ്പി 227 സീറ്റിലും എസ്പി 51 സീറ്റിലും ജനവിധി തേടുന്നു. ശിവരാജ് സിങ് ചൗഹാനെതിരെ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ യാദവിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്.
കോണ്‍ഗ്രസ് ഭരണത്തിലുള്ള മിസോറാമില്‍ ജനവികാരം അവര്‍ക്കെതിരാണ്. മിസോ നാഷണല്‍ ഫ്രണ്ടാണ് ഇവിടെ കോണ്‍ഗ്രസിന്റെ എതിരാളി. ബിജെപിയും ശക്തമായ സാന്നിധ്യമായി രംഗത്തുണ്ട്. മിസോറാമിന് പുറമെ പഞ്ചാബിലും പുതുച്ചേരിയിലുമാണ് കോണ്‍ഗ്രസിന് മുഖ്യമന്ത്രിമാരുള്ളത്. തോല്‍ക്കുന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിസോറാം മാത്രമാണ് കോണ്‍ഗ്രസ്സിന്റെ കൈയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: