കണ്ണൂര്‍: സ്വയം മഹത്വവല്ക്കരിക്കാന് ശ്രമിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നടപടി നേരിട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് പാര്‍ട്ടി വേദികളില്‍ അപ്രഖ്യാപിത വിലക്ക്. നടപടി കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം അപൂര്‍വം വേദികളില്‍ മാത്രമേ ജയരാജന് പ്രത്യക്ഷപ്പെട്ടിട്ടുള്ളു. സംസ്ഥാന സെക്രട്ടറിയെപ്പോലും മറികടന്ന് ഏത് വിഷയത്തിലും വാര്‍ത്താസമ്മേളനം നടത്തിയിരുന്ന ജയരാജന് സമീപകാലത്ത് കണ്ണൂരിലെ വിഷയങ്ങളില്‍ പോലും വാര്‍ത്താസമ്മേളനം വിളിച്ചിട്ടില്ല.
ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും കണ്ണൂര്‍ ജില്ലയില്‍ തുടര്‍ച്ചയായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങളാണ് പിണറായിയുടെ ശക്തനായ വക്താവായിരുന്ന ജയരാജനെ അനഭിമതനാക്കിയത്. കൂടുതല്‍ കൊലപാതകങ്ങളും നടന്നത് പിണറായിയുടെ സ്വന്തം മണ്ഡലത്തിലാണ്. ഇവ ദേശീയ തലത്തില്‍ തന്നെ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി. കണ്ണൂര്‍ മോഡലിലാണ് ഇന്ത്യയില്‍ ആര്‍എസ്എസിനെ നേരിടേണ്ടതെന്ന് ശ്രീകണ്ഠപുരത്ത് പാര്‍ട്ടി പരിപാടിയില്‍ പ്രകാശ് കാരാട്ട് പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇതും സര്‍ക്കാരിന് വലിയ വിഷയമായി. പിണറായി ആഭ്യന്തര മന്ത്രിയായിരിക്കെ പയ്യന്നൂരില്‍ പോലീസ് സ്റ്റേഷന് വരാന്തയില്‍ കയറി പി. ജയരാജന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിലും സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്.
കണ്ണൂരില്‍ ജയരാജന് നേരിട്ട് നടത്തുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മാത്രമേ ഇപ്പോള്‍ വാര്‍ത്താസമ്മേളനം വിളിക്കാറുള്ളൂ. ജില്ലാ സെന്ററില്‍ പി. ജയരാജന്റെ അനുകൂലിയല്ലാത്ത മുന്‍ ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി ഗോപിനാഥിനാണ് ചുമതല. സിപിഎം പരിപാടികളും വാര്‍ത്താസമ്മേളനങ്ങളും നിശ്ചയിക്കുന്നത് ജില്ലാ സെന്ററിലാണ്. ജില്ലാ സെക്രട്ടേറിയറ്റിലും ഭൂരിഭാഗം പേരും ജയരാജന് അനുകൂലികളല്ല. സെക്രട്ടറിയറ്റ് തീരുമാനങ്ങളില്‍ ഒപ്പ് വെച്ച് നിശ്ചയിച്ച സ്ഥലങ്ങളില്‍ പ്രസംഗിക്കുക മാത്രമാണ് ജയരാജന് ചെയ്യുന്നത്.
ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തിക്ക് സമാനമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശോഭായാത്ര നടത്തിയതും ഗണേശോത്സവം നടത്തിയതും ജയരാജന്റെ വ്യക്തിപരമായ നിര്‍ദേശപ്രകാരമായിരുന്നു. ഹൈന്ദവ സമൂഹത്തെ വെല്ലുവിളിച്ച് ഇത്തരം പരിപാടികള്‍ നടത്തിയത് പാര്‍ട്ടിക്ക് ദോഷം ചെയ്തുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എം.വി. ഗോവിന്ദനെപ്പോലുള്ള നേതാക്കള്‍ തുടക്കം മുതല്‍ ഇത്തരം പരിപാടികള്ക്കെതിരായിരുന്നുവെങ്കിലും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ള നേതാക്കളുമായി ജയരാജനുണ്ടായിരുന്ന ബന്ധം കാരണം നിയന്ത്രിക്കാനായില്ല. ജയരാജന് പാര്‍ട്ടി ഘടകങ്ങള്‍ക്ക് അതീതനായി പ്രവര്‍ത്തിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യം ചൂണ്ടിക്കാട്ടി ഘട്ടംഘട്ടമായി പദവികളില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് നേതൃത്വത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: