കണ്ണൂര്‍: ദേശീയപാത ബൈപ്പാസിന് കീഴാറ്റൂരില്‍ വയല്‍ ഏറ്റെടുക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പിടിവാശി. ബൈപാസിനായി സ്ഥലം നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട നിമിഷംതൊട്ട് കീഴാറ്റൂര്‍ വയലിലൂടെത്തന്നെ ബൈപ്പാസ് യാഥാര്‍ഥ്യമാക്കുമെന്ന പിടിവാശിയിലായിരുന്നു സിപിഎമ്മും സര്‍ക്കാരും.
ഇതിനെതിരെ വയല്‍ക്കിളികളുടെ സമരത്തെ ബിജെപിയും പരിവാര്‍ സംഘടനകളും പിന്തുണച്ചു. നന്ദിഗ്രാം സമരനായകന് ബിജെപി അഖിലേന്ത്യാ സെക്രട്ടറി രാഹുല്സിഹ്നയെ കീഴാറ്റൂരിലെത്തിച്ചു. ഭൂമിയേറ്റെടുക്കാനുളള തീരുമാനങ്ങളെയെല്ലാം പല ഘട്ടങ്ങളിലും ബിജെപി സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ ഇടപെട്ട് തടഞ്ഞു. എന്നാല്‍, ഈ ശ്രമങ്ങള്‍ തകര്‍ക്കാനാണ് സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളും സര്‍ക്കാരും പല രീതിയില്‍ ശ്രമിച്ചത്.
പാത കീഴാറ്റൂരിലൂടെ കടന്നുപോകുന്നത് പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്നും ബദലുകള്‍ ഇല്ലെങ്കില്‍ മാത്രമേ ഈ അലൈന്മെന്റ് പരിഗണിക്കാവൂയെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബിജെപി നേതാക്കളുടെ ആവശ്യം പരിഗണിച്ച് കീഴാറ്റൂരില്‍ ബദല്‍പാത സാധ്യത തേടാന്‍ സാങ്കേതിക സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ത്രീഡി നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയ സമയത്ത് വയല്‍ക്കിളി നേതാക്കളായ സുരേഷ് കീഴാറ്റൂരിനെയും നമ്പ്രാടത്ത് ജാനകിയെയും ദല്‍ഹിയില്‍ എത്തിച്ച് ചര്‍ച്ച നടത്തി. ബദല്‍ പാതയെക്കുറിച്ച് ആലോചിക്കാമെന്നും സംഘത്തെ അയ്ക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വാക്കും നല്കി.
തുടര്‍ന്ന്, മറ്റൊരു അലൈന്മെന്റ് നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍, സിപിഎമ്മും സര്‍ക്കാരും കീഴാറ്റൂര്‍ വഴിതന്നെ ബൈപ്പാസ് എന്ന ഉറച്ച നിലപാടിലായിരുന്നു. ഈ കടുംപിടിത്തത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ഭൂ ഉടമകളുടെ ഹിയറിങ് തീയതി അറിയിച്ച് പത്രങ്ങളില്‍ വന്ന പരസ്യ വിജ്ഞാപനം. സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് വയല്‍ക്കിളികളുടെ തീരുമാനം. മാത്രമല്ല അവസാന നിമിഷംവരേയും കേന്ദ്ര സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് കീഴാറ്റൂരിലെ ജനങ്ങള്‍. കേന്ദ്രത്തെ വീണ്ടും സമീപിക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: