കോഴിക്കോട്: നിധിവില്പ്പനയില് പങ്കാളിത്തം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പാതിരിയെ സംരക്ഷിക്കുന്ന സഭാ നിലപാടില്‍ കടുത്ത പ്രതിഷേധവുമായി വിശ്വാസികള്‍. ഇതിനെതിരെ ഒരുവിഭാഗം വിശ്വാസികള്‍ ചേര്‍ന്ന് വിശ്വാസ സംരക്ഷണസമിതി രൂപീകരിച്ചു.
താമരശ്ശേരി രൂപതയിലെ ഫാദര്‍ ജോസഫ് പാംബ്ലാനിയാണ് നിധിവില്പ്പനയില് പങ്കാളിത്തം വാഗ്ദാനം ചെയ്ത് വിശ്വാസികളില്‍ നിന്ന് 87.5 ലക്ഷം രൂപ തട്ടിയെടുത്തത്. ഈ കേസില്‍ പാതിരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയിരുന്നു. എന്നാല്‍ ഒളിവില്‍പോയ പാതിരിയെ സംരക്ഷിക്കുന്ന നിലപാടാണ് സഭ സ്വീകരിച്ചത്.
ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാനും സഭാനേതൃത്വം തയ്യാറായില്ല. ബേബി പ്ലാത്തോട്ടത്തില്‍ എന്ന വിശ്വാസിയാണ് പാതിരിയുടെ വലയില്‍ ആദ്യം വീണത്. തുടര്‍ന്ന് നിരവധി പേരെ കബളിപ്പിക്കലിന് ഇരയാക്കി.
തട്ടിപ്പിനിരയായ വിശ്വാസികള്‍ പാതിരിക്കെതിരെ ആദ്യം സഭാനേതൃത്വത്തിനാണ് പരാതി നല്‍കിയത്. എന്നാല്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് തിരുവമ്പാടി പോലീസിനെ സമീപിക്കുകയായിരുന്നു. സഭാ നേതൃത്വത്തിന്റെ പാതിരിയെ സംരക്ഷിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് ബേബി പ്ലാത്തോട്ടത്തിന്റെനേതൃത്വത്തില് വിശ്വാസസംരക്ഷണസമിതി രൂപീകരിച്ചത്.
കണ്ണൂര്‍ ആലക്കോട്ട് 200 കോടിരൂപയുടെ വൈരക്കല്ല് നിക്ഷേപമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നാലുവര്‍ഷം മുമ്പ് ബേബി പ്ലാത്തോട്ടത്തില്‍ നിന്ന് പാതിരി പണം തട്ടിയത്. ഭൂമി വാഗ്ദാനം ചെയ്ത് നെല്ലിപ്പൊയില്‍ സ്വദേശി മാളിയേക്കമണ്ണില്‍ സ്കറിയയില്‍ നിന്ന് 50 ലക്ഷംരൂപ തട്ടിയെന്ന പരാതിയുമുണ്ട്. ഇതില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞദിവസം പുല്ലൂരാംപാറയില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന് വട്ടോളി ഉദ്ഘാടനം ചെയ്തു. എം.എസ്. സജി അധ്യക്ഷത വഹിച്ചു. ജോസ് തേനേത്ത്, സ്കറിയ പ്ലാത്തോട്ടത്തില്‍, എം.എ. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: