തിരുവനന്തപുരം: ശബരിമലയിലെത്തി അയ്യപ്പനെ ദര്‍ശിക്കാന്‍ ക്ഷണിച്ച് പരസ്യം! കേട്ടുകേള്‍വിയില്ലാത്ത ഈ നടപടിക്കു പിന്നിലാകട്ടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
ശബരിമലയില്‍ നടവരവ് കുറഞ്ഞതോടെ പ്രതിസന്ധിയിലായ ബോര്‍ഡ്, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഭക്തരെയെത്തിക്കാനാണ് പരസ്യം നല്‍കുന്നത്. ഇതിനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നു. ശബരിമലയില്‍ മറ്റ് പ്രശ്നങ്ങളില്ലെന്നും സുഗമമായ ദര്‍ശനം സാധ്യമെന്നും ചൂണ്ടിക്കാട്ടിയാണ് പരസ്യം.
തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ വലിയ കുറവുണ്ട് ശബരിമലയില്‍. ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ അപമാനിച്ചത് തമിഴ്നാട്ടിലാകെ പ്രചരിച്ചു. കേന്ദ്രമന്ത്രിയായിരുന്നിട്ടും അര്‍ഹമായ പരിഗണന നല്‍കിയില്ല. പോലീസ് ഭീഷണിപ്പെടുത്തി. പുറത്ത് വിരിവയ്ക്കേണ്ടി വന്നു. വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ച് അപമാനിച്ചു തുടങ്ങിയ കാര്യങ്ങള്‍ വ്യാപകമായി പത്ര, സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. കന്യാകുമാരിയില്‍ ഹര്‍ത്താല്‍ കൂടി നടത്തിയതോടെ ശബരിമലയ്ക്ക് വരാന്‍ ഒരുങ്ങിയിരുന്ന ഒട്ടേറെ സ്വാമിഭക്തര്‍ പിന്‍വാങ്ങി.
മഹാരാഷ്ട്രയില്‍ നിന്നെത്തിയ 110 അംഗസംഘം ദര്‍ശനം നടത്താതെ തിരിച്ചു പോയതും ബോര്‍ഡിന് വലിയ ക്ഷീണമായി. മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും ഇത് വ്യാപക പ്രചാരണത്തിന് ഇടയാക്കി. ദര്‍ശനത്തിന് മതിയായ സമയം നല്‍കാതെ പോലീസ് ഭീഷണിപ്പെടുത്തി തിരികെ അയയ്ക്കുന്നു. നെയ്യഭിഷേകത്തിനു പോലും അനുവദിക്കുന്നില്ല തുടങ്ങിയ വിഷയങ്ങള്‍ അവിടെ ചര്‍ച്ചയായി. ശബരിമലയിലെ നാമജപങ്ങളും നിലയ്ക്കലിലെ പോലീസ് നടപടിയും ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത് അവിടെ നിന്നുള്ള അയ്യപ്പഭക്തരുടെ വരവിലും വലിയ കുറവുണ്ടാക്കി. ബുക്ക് ചെയ്തിരുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ റദ്ദാക്കിയ നിരവധി സ്വാമിഭക്തരുണ്ട്.
ഇതൊക്കെ കണക്കിലെടുത്ത് അടിയന്തരമായി പരസ്യം നല്‍കാനാണ് ബോര്‍ഡിന്റെ തീരുമാനം. ഓരോ സംസ്ഥാനത്തും അതാത് പ്രാദേശിക ഭാഷയില്‍ പത്രങ്ങളില്‍ പരസ്യം നല്‍കും. അതോടൊപ്പം നിലവിലെ പരിഷ്കാരങ്ങളും നിലയ്ക്കലിലെ ബേസ് ക്യാമ്പ് അടക്കമുള്ളവയും പരാമര്‍ശിക്കും.
പരസ്യം നല്‍കിയെങ്കിലും ഭക്തരെ ആകര്‍ഷിച്ചില്ലെങ്കില്‍ ശബരിമല വരുമാനത്തിലുണ്ടാകുന്ന ക്രമാതീതമായ കുറവ് നികത്താനാകില്ലെന്നും ദേവസ്വം ബോര്‍ഡ് കണക്കുകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: