സന്നിധാനം: വരുമാനമില്ലാതെ പ്രതിസന്ധിയിലെങ്കിലും ഭക്തരെ ബുദ്ധിമുട്ടിക്കാന്‍ തുനിഞ്ഞിറങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെത്തുന്ന ഭക്തരെ നിയന്ത്രിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനൊരുങ്ങുന്നു ബോര്‍ഡ്. ഒന്നേകാല്‍ കോടി രൂപ ചെലവിലാണ് പദ്ധതി.
സര്‍ക്കാരിന്റെയും പോലീസിന്റെയും നിയന്ത്രണങ്ങളില്‍ കുരുങ്ങി ഗതികേടിലായ ഭക്തര്‍ക്ക് കനത്ത അടിയാകും ബോര്‍ഡിന്റെ നീക്കം. ഇന്നലെ ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ കമ്മീഷണര്‍ എന്‍. വാസു ഇതിനുള്ള നിര്‍ദേശം വച്ചു. ശമ്പളം നല്കാന് പോലും പണമില്ലാതെ വലയുന്നതിനിടെയാണ് ഈ അനാവശ്യ അധികച്ചെലവ്.
ഭക്തരുടെ പേര്, മലകയറുന്ന സമയം, തിരിച്ചിറങ്ങേണ്ട സമയം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയാണ് കാര്‍ഡ്. കുട്ടികള്‍ക്ക് കൈയില്‍ കെട്ടി നല്കുന്നതു പോലത്തെ ബാന്‍ഡ് ടൈപ്പ്, അല്ലെങ്കില്‍ കഴുത്തിലിടാവുന്നത് ആണ് പരിഗണനയില്‍. ടിക്കറ്റ് വെന്‍ഡിങ് മെഷീന് മോഡല്‍ പ്രിന്റിങ് രീതിയാണ് ഉദ്ദേശിക്കുന്നത്. കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ നല്‍കണം. അതിലുള്ള വിവരങ്ങളാകും ദര്‍ശനത്തിനുള്ള തിരിച്ചറിയല്‍ രേഖകളില്‍ ഉള്‍പ്പെടുത്തുക.
ശബരിമലയിലേക്ക് പ്രവേശിക്കാനുള്ള എല്ലായിടത്തും ഇത് സ്ഥാപിക്കും. സന്നിധാനത്ത് ഇത് പരിശോധിച്ച ശേഷമാകും നടപ്പന്തലിലേക്ക് പ്രവേശിപ്പിക്കുക. തിരിച്ചിറങ്ങുമ്പോഴും പരിശോധിക്കും. ഇതുവഴി എത്രപേര്‍ സമയം കഴിഞ്ഞ ശേഷം തങ്ങിയെന്നറിയാം. അതിലൂടെ അവരെ പിടിക്കാം. കാര്‍ഡിന്റെ പ്രിന്റിങ് ജോലികള്‍ കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിക്ക് നല്‍കാനാണ് നിര്‍ദേശം. ബോര്‍ഡ് നഷ്ടത്തിലേക്ക് പോകുന്ന സമയത്ത് കോടികള്‍ ചെലവഴിക്കുന്നതിനെതിരെ ജീവനക്കാര്‍ക്ക് പ്രതിഷേധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: