ന്യൂദല്‍ഹി: കാല്‍നൂറ്റാണ്ട് ഭരിച്ച് ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ച സിപിഎം റാലി ഒഴിവാക്കി സംസ്ഥാന സമ്മേളനം നടത്തി. ജനങ്ങളുടെ പ്രതിഷേധം ഭയന്ന് ത്രിപുര സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിയാണ് ചരിത്രത്തിലാദ്യമായി പാര്‍ട്ടി ഒഴിവാക്കിയത്. തെരഞ്ഞെടുപ്പില്‍ തോറ്റതിനു ശേഷം കടുത്ത ജനരോഷം നേരിടുകയാണ് സിപിഎം. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരുടെ എണ്ണവും കുറഞ്ഞു. ഈ സാഹചര്യത്തിലാണ് റാലി ഒഴിവാക്കാന്‍ തീരുമാനിച്ചത്.
”റാലിക്ക് പ്രവര്‍ത്തകരെ എത്തിക്കാന്‍ വാഹനങ്ങള്‍ സംഘടിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. പ്രശ്നങ്ങള്‍ ഒഴിവാക്കാനും പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും സംരക്ഷിക്കാനുമാണ് റാലി ഉപേക്ഷിച്ചത്”. മുന്‍ സംസ്ഥാന സെക്രട്ടറി ബിജന്‍ ധര് പറഞ്ഞു. മണിക് സര്‍ക്കാരിന്റെ ഭരണത്തില്‍ സിപിഎം ക്രിമിനലുകളുടെ അതിക്രമങ്ങള്‍ക്കിരയായ ജനങ്ങള്‍ ഭരണമാറ്റമുണ്ടായതോടെ പാര്‍ട്ടിക്കെതിരെ തിരിഞ്ഞു. ഭരണം നഷ്ടപ്പെട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും സിപിഎം നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധം നേരിടുന്നു.
ഈ വര്‍ഷം ആദ്യം നടക്കേണ്ട സംസ്ഥാന സമ്മേളനം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ വീണ്ടും നീട്ടി. തലസ്ഥാനമായ അഗര്‍ത്തലയില്‍ രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സര്‍ക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗൗതം ദാസ് സംസ്ഥാന സെക്രട്ടറി
സംസ്ഥാന സെക്രട്ടറിയായി മുതിര്‍ന്ന നേതാവ് ഗൗതം ദാസിനെ സമ്മേളനം തെരഞ്ഞെടുത്തു. പാര്‍ട്ടി മുഖപത്രം ദേശര്‍ കഥയുടെ സ്ഥാപക എഡിറ്ററായ ഗൗതം ദാസ് റോസ്വാലി ചിറ്റ് ഫണ്ട് തട്ടിപ്പ് കേസില്‍ ആരോപണവിധേയനാണ്. മുന്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ബിജിത നാഥിനെയും ഗൗതം ദാസിനെയും കേസില്‍ സിബിഐ ചോദ്യം ചെയ്തെങ്കിലും യുപിഎ സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ചു. 74 ചിറ്റ് ഫണ്ട് കേസുകള്‍ ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ സിബിഐക്ക് കൈമാറി.
മണിക് സര്‍ക്കാരിന്റെ എതിരാളിയും വനവാസി നേതാവുമായ ജിതേന്ദ്ര ചൗധരിയും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും മൂന്ന് വോട്ടുകള്‍ക്ക് ദാസ് വിജയിച്ചു.
ത്രിപുരയില്‍ പാര്‍ട്ടി ഏറ്റവും വെല്ലുവിളി നേരിടുന്ന കാലത്താണ് ദാസ് അമരത്തെത്തുന്നത്. ഒമ്പത് വര്‍ഷവും എട്ട് മാസവും സെക്രട്ടറിയായതിന് ശേഷമാണ് ബിജന്‍ ധര് സ്ഥാനമൊഴിയുന്നത്. മണിക് സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയാണെന്ന വിമര്‍ശനം ബിജന്‍ ധര് നേരിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: