കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച ‘കിത്താബ്’ എന്ന നാടകത്തിനെതിരെ ഇസ്ലാമിക മതമൗലികവാദികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന് മുന്നില്‍ സാംസ്കാരികരംഗത്തെ ബുദ്ധിജീവികള്‍ അവലംബിച്ച മൗനം അപലപനീയമാണെന്ന് തപസ്യ കലാ സാഹിത്യവേദി ഉത്തരമേഖല പ്രവര്‍ത്തകയോഗം.
പള്ളിയില്‍ കയറി വാങ്ക് വിളിക്കാനാഗ്രഹിച്ച പെണ്‍കുട്ടിയുടെ കഥ അവതരിപ്പിച്ചത് ഇസ്ലാമിക വിശ്വാസത്തെ അപമാനിക്കാനാണെന്ന വാദമുയര്‍ത്തിയാണ് ഇസ്ലാമികസംഘടനകള്‍ നാടകത്തിനെതിരെ വാളോങ്ങിയത്. കഥാകൃത്തായ ഉണ്ണി. ആറിന്റെ വാങ്ക് എന്ന കഥയുടെ സ്വതന്ത്രാവിഷ്കാരമായ കിത്താബ് എന്ന നാടകത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ വക്താക്കളായി എന്നും രംഗത്തുവരാറുള്ള ഇടതുപക്ഷ എഴുത്തുകാരും ചിന്തകരും. ഇത് ഏകപക്ഷീയമായ മതപ്രീണനവും തികഞ്ഞ കാപട്യവുമാണ്.
തന്റെ കഥ സംവിധായകന് റഫീഖ് മംഗലശ്ശേരി വളച്ചൊടിച്ചെന്നും ഇസ്ലാമികഫോബിയ ശക്തിപ്പെടുത്താന്‍ ഉപയോഗിച്ചെന്നുമുള്ള ഉണ്ണി. ആറിന്റെ പ്രസ്താവന ഭീരുത്വവും അന്തസ്സില്ലായ്മയുമാണ്. മതാചാരങ്ങളെയും വിശ്വാസങ്ങളെയും ബോധപൂര്‍വം കളങ്കപ്പെടുത്തുന്നത് സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞ് എഴുത്തുകാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി യു.പി. സന്തോഷിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. ഉണ്ണികൃഷ്ണന്, അനൂപ് കുന്നത്ത്, ശ്രീശൈലം ഉണ്ണികൃഷ്ണന്, ഉള്ളൂര്‍ എം. പരമേശ്വരന്, കെ. സച്ചിദാനന്ദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: