അബുദാബി: യാസിര്‍ ഷായുടെ സ്പിന്‍ മാജിക്കില്‍ കവീസിന്റെ ചിറകറ്റു. രണ്ടാം ടെസ്റ്റില്‍ ഒരിന്നിങ്ങ്സിനും പതിനാറ് റണ്‍സിനും ന്യൂസിലന്‍ഡ് തോറ്റു. രണ്ട് ഇന്നിങ്ങ്സുകളിലുമായി യാസിര്‍ ഷാ പതിനാല് വിക്കറ്റുകള്‍ കൊയ്തെടുത്തു. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു പാക് ബൗളറുടെ ഏറ്റവും മികച്ച രണ്ടാം പ്രകടനമാണിത്. ഈ വിജയത്തത്തോടെ പാക്കിസ്ഥാന് മൂന്ന് മത്സരങ്ങളുടെ പരമ്പയില്‍ ന്യൂസിലന്‍ഡിനൊപ്പം (1-1) എത്തി. യാസിര്‍ ഷായാണ് കളിയിലെ കേമന്‍.
328 റണ്‍സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ന്യൂസിലന്‍ഡ് നാലാം ദിനത്തില്‍ 312 റണ്‍സിന് ഓള് ഔട്ടായി. ആദ്യ ഇന്നിങ്ങ്സില്‍ 41റണ്‍സിന് എട്ട് വിക്കറ്റുകള്‍ വീഴത്തിയ യാസിര്‍ ഷാ രണ്ടാം ഇന്നിങ്ങ്സില്‍ 143 റണ്‍സിന് ആറു വിക്കറ്റുകളും സ്വന്തമാക്കി. സ്കോര്‍ : പാക്കിസ്ഥാന്: അഞ്ചു വിക്കറ്റിന് 418 ഡിക്ലയേര്‍ഡ്, ന്യൂസിലന്‍ഡ് 90, 312.
രണ്ടിന് 131 റണ്‍സെന്ന സ്കോറിന് ഇന്നിങ്ങ്സ് പുനരാരംഭിച്ച കവീസിന് 181 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയ്ക്ക് എല്ലാ വിക്കറ്റുകളും നഷ്ടമായി. 49 റണ്‍സുമായി കഴിഞ്ഞ ദിവസം പുറത്താകാതെ നിന്ന ടെയ്ലര് 82 റണ്‍സ് നേടി ടോപ്പ് സ്കോററായി. 128 പന്ത് നേരിട്ട ടെയ്ലര് ഏഴു ഫോറും ഒരു സിക്സറും അടിച്ചു.
നിക്കോള്‍സ് 187 പന്തില്‍ 77 റണ്‍സ് നേടി. ഏഴ് ഫോറും ഒരു സിക്സറും പൊക്കി. 44 റണ്‍സോടെ മൂന്നാം ദിവസം കീഴടങ്ങാതെ നിന്ന ലാത്തം അര്‍ധ സെഞ്ചുറിയുമായി ക്രീസ് വിട്ടു. മറ്റ് ബാറ്റ്സ്മാന്മാര്ക്ക് പാക് ബൗളിങ്ങിന് മുന്നില്‍ ചെറുത്തുനില്‍ക്കാനായില്ല. ഹസന് അലി 46 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ എടുത്തു.
ഹാരിസ് സോഹയ്ല്‍ (147), ബാബര്‍ അസം(127 നോട്ടൗട്ട്) എന്നിവരുടെ സെഞ്ചുറികളുടെ മികവിലാണ് പാക്കിസ്ഥാന് ഒന്നാം ഇന്നിങ്ങ്സില്‍ അഞ്ചു വിക്കറ്റിന് 418 റണ്‍സ് നേടിയത്.
ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് നാല് റണ്‍സിന് വിജയിച്ചിരുന്നു. പരമ്പര വിജയം നിശ്ചയിക്കുന്ന മൂന്നാം ടെസ്റ്റ് ഡിസംബര്‍ മൂന്നിന് അബുദാബിയില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: