ആശയവിനിമയത്തിനുള്ള ഉപാധിയാണ് ഭാഷ. തെറ്റുകളും അഭംഗിയും ക്ലിഷ്ടതയും ആശയവിനിമയത്തിനു തടസ്സമാകും. ശുദ്ധിയും ശക്തിയുമുള്ളതാണ് നല്ല ഭാഷ. തെറ്റുകള്‍ ഒഴിവാക്കുകയും ഔചിത്യം പാലിക്കുകയും ചെയ്താലേ ശുദ്ധി ഉണ്ടാകൂ. ശക്തി എന്നാല്‍ സന്ദര്‍ഭമനുസരിച്ച് വ്യത്യസ്ത രൂപങ്ങള്‍ കൈക്കൊള്ളാന്‍ ഭാഷയ്ക്കുള്ള കഴിവാണ്.
ഇവയെല്ലാം ചേരുമ്പോഴാണ് നല്ല ശൈലി ഉണ്ടാകുന്നത്. എഴുത്തുകാരുടെ വ്യക്തിത്വത്തിനനുസരിച്ച് അതിന് രൂപഭേദങ്ങള്‍ വരാം. േ്യെഹല ശ െവേല ാമി എന്ന ചൊല്ല് ശൈലിയില്‍ വ്യക്തിത്വത്തിനുള്ള പ്രാധാന്യത്തിനാണ് അടിവരയിടുന്നത്. എന്നാല്‍, സംവേദനക്ഷമത, ശുദ്ധി, ശക്തി, സൗന്ദര്യം എന്നിവയായിരിക്കും ഏതുനല്ലശൈലിയുടെയും മുഖമുദ്രകള്‍.
നല്ല ശൈലിയിലുള്ള ഏതു രചനയിലും പറയേണ്ടകാര്യങ്ങള്‍ പരമാവധി ചുരുക്കി ഉചിതമായ വാക്കുകളില്‍ പറഞ്ഞിരിക്കുന്നതുകാണാം. ഖസാക്കിന്റെ ഇതിഹാസം (ഒ.വി. വിജയന്) എന്ന പ്രശസ്ത നോവല്‍ തുടങ്ങുന്നതിങ്ങനെ:
”കൂമന്‍കാവില്‍ ബസ്സുചെന്നുനിന്നപ്പോള്‍ ആ സ്ഥലം അപരിചിതമായി തോന്നിയില്ല.”
ലളിതമായ ഏതാനും വാക്കുകളിലൂെട നോവലിസ്റ്റ് വായനക്കാരുടെ മനസ്സിലേക്കിറങ്ങുന്നു. ഈ തുടക്കം വായിച്ചാല്‍ ആര്‍ക്കാണ് തുടര്‍ന്നുവായിക്കാതിരിക്കാനാകുക?
മറ്റുചില പ്രശസ്ത നോവലകളുടെ തുടക്കം നോക്കുക.
”എന്റെ ഗുരുവായൂരപ്പാ- അതൊരു പ്രാര്‍ത്ഥനയായിരുന്നില്ല; ഒരു ഞരക്കം.’ (സുന്ദരികളും സുന്ദരന്മാരും- ഉറൂബ്)
”അതെ, പുരാതനമായ ആ പള്ളിയുടെയും പള്ളിപ്പറമ്പിന്റെയും കഥതന്നെ’ (സ്മാരകശിലകള്‍- പുനത്തില്‍ കുഞ്ഞബ്ദുള്ള).
”എന്റെ അച്ചേ വള്ളോം വലേം മേടിക്കാനെക്കെണ്ടു പോവ്വാണേല്ലോ” (ചെമ്മീന്‍- തകഴി)
ചെറിയ വാക്കുകള്‍, ചെറിയ വാക്യങ്ങള്‍, ലളിതവും സുന്ദരവുമായ ഘടന. അര്‍ഥത്തെക്കുറിച്ച് വായനക്കാരന് ആലോചിക്കേണ്ടി വരുന്നില്ല, അത്രമേല്‍ സംവാദക്ഷമമാണവ.
ഇനി പുതിയ നോവലിന്റെ തുടക്കം നോക്കാം.
”യതീന്ദ്രനാഥ് ബാനര്‍ജിയുടെ ദയാഹര്‍ജി ഗവര്‍ണര്‍ തള്ളിയെന്ന വാര്‍ത്ത ടിവിയില്‍ ആദ്യംകേട്ടപ്പോള്‍ ഗംഗാതീരത്തിലെ ശ്മശാനത്തിലേക്കു നീളുന്ന സ്ട്രാന്‍സ് റോഡില്‍ ഒരു ബാര്‍ബര്‍ ഷോപ്പും അഴിക്കുപിടിച്ച ഒറ്റമുറിക്കോവിലും ചെറിയ മണ്‍കോപ്പകള്‍ നിരത്തിവച്ച ചായക്കടയും ചേര്‍ന്ന ഞങ്ങളുടെ വീടിനുമുമ്പിലൂടെ നീംതലഘട്ടിലേയ്ക്കുള്ള ആദ്യശവവണ്ടി കടന്നുപോയിട്ടേ ഉണ്ടായിരുന്നുള്ളൂ.” ആരാച്ചാര്‍- കെ.ആര്. മീര).
ഇവിടെ കാര്യത്തിലേക്കല്ല, വാക്യത്തിന്റെ വിജനമായ ഘടനയിലേക്കാണ് വായനക്കാരുടെ ശ്രദ്ധ ചെല്ലുന്നത്. കാര്യം മനസ്സിലാക്കണമെങ്കില്‍ വീണ്ടും വായിക്കണം. മുന്‍പ് ഉദ്ധരിച്ച തുടക്കങ്ങള്‍ ഇളനീരാണെങ്കില്‍ ഇത് നാരുനിറഞ്ഞ ഭക്ഷണമാണ്. ഇറക്കാന്‍ വായനക്കാര്‍ വിഷമിക്കും.
സാഹിത്യകൃതികളില്‍ മാത്രമല്ല, മാധ്യമങ്ങളിലും ഇത്തരം വാക്യങ്ങള്‍ കാണാം. നല്ല ശൈലിയില്‍, സാധാരണക്കാര്‍ക്കു മനസ്സിലാക്കുന്നവിധം എഴുതാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും കഴിയണം. നമ്മുടെ പത്രപ്രവര്‍ത്തകരെല്ലാം ഇക്കാര്യത്തില്‍ മാതൃകകാണിച്ചിട്ടുണ്ട്. ലേഖനങ്ങളില്‍ പലപ്പോഴും നീണ്ടവാക്യങ്ങളും കഠിനമായ പദങ്ങളും ഉപയോഗിച്ചിരുന്ന കേസരി ബാലകൃഷ്ണപിള്ളയുടെ മുഖ പ്രസംഗങ്ങള്‍ എഴുതുമ്പോള്‍ ഒട്ടും ക്ലിഷ്ടതയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.
ദിവാന് ഭരണത്തെ വിമര്‍ശിച്ച് കേസരി എഴുതിയ ഒരുമുഖപ്രസംഗത്തില്‍നിന്ന്:
അതിഭയങ്കരമായി സ്വേച്ഛാഭരണമാണ് തിരുവിതാംകൂറില്‍ നടപ്പിലിരിക്കുന്നത്. ഇവിടെ നിയമസഭയും പ്രജാസഭയും ആഡംബരത്തിനുമാത്രമേ ഉപയോഗപ്പെടുന്നുള്ളൂ. അഭിപ്രായസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം, അധഃകൃതവര്‍ഗങ്ങള്‍ക്ക് സമുദായ, രാജ്യസേവനസൗകര്യം ആദിയായ പ്രാഥമിക പൗരാവകാശങ്ങള്‍ ഇവിടെ കണികാണാന്‍ പോലുമില്ല.”
പരീയിത്തുതമ്പുരാന്‍ അന്തരിച്ചപ്പോള്‍ എന്‍.വി. കൃഷ്ണവാരിയര്‍ എഴുതിയ മുഖപ്രസംഗത്തില്‍നിന്ന്:
”പണ്ഡിതന്മാരുടെ ഒരു തലമുറയെതന്നെ അദ്ദേഹം വളര്‍ത്തക്കൊണ്ടുവന്നു. വര്‍ണാശ്രമധര്‍മ്മങ്ങളില്‍ അദ്ദേഹം പൂര്‍ണമായും വിശ്വസിച്ചു. ജീവിതത്തെ ഒരു സാധനയാക്കി മാറ്റുകയും ചെയ്തു. ഭക്തിസാന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണം.’
രണ്ടിലും ഒട്ടും വളച്ചുകെട്ടില്ല. ലാളിത്യത്തിന്റെ ശക്തിയും സൗന്ദര്യവുമുള്ള ചെറിയ വാക്യങ്ങള്‍.
ഇനി ഇക്കാലത്തെ ചില മുഖപ്രസംഗങ്ങളിലെ വാക്യങ്ങള്‍ നോക്കാം.
‘രാജ്യം എങ്ങോട്ടുനയിക്കപ്പെടണം എന്ന തീരുമാനം എടുക്കപ്പെടുന്ന വലിയ ഇത്തരവാദിത്വമുള്ള രാഷ്ട്രീയകക്ഷികളിലും ഈ ചിന്ത ഉണ്ടാകേണ്ടതുണ്ട്.’
”ഈ ലോകത്തും തുടരാന്‍ മറ്റുചിലര്‍ക്കുകൂടി അവസരമൊരുക്കുന്ന അവയവദാനം എന്ന സന്ദേശത്തിന്റെ പ്രസക്തി വര്‍ധിച്ചുവരുമ്പോള്‍ ജീവപ്രത്യാശയുടെ പച്ചിലകാളാണ് തളിര്‍ക്കുന്നത്.’
വ്യക്തതയില്ലാത്ത പ്രയോഗങ്ങള്‍, കൃത്രിമായ അലങ്കാരങ്ങള്‍ അര്‍ഥം മനസ്സിലാക്കാന്‍ വായനക്കാര്‍ ക്ലേശിക്കും.
പിന്കുറിപ്പ്:
ചാനല്‍ വാര്‍ത്തയില്‍നിന്ന്:
‘ അശോക് സന്നിധാനത്ത് ഇപ്പോള്‍ തിരക്ക് കുറഞ്ഞു എന്നുപറയാന്‍ കഴിയുന്ന അവസ്ഥയാണോ നിലവിലുള്ളത്?
‘ശാരീ, സന്നിധാനത്ത് ഇപ്പോള്‍ തിരക്ക്കുറഞ്ഞോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ തിരക്ക് ഏതാണ്ട് കുറഞ്ഞിരിക്കുന്നു എന്നുതന്നെ പറയാന്‍ കഴിയുന്ന ഒരവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് തീര്‍ച്ചയായും പറയാന്‍ കഴിയുമെന്നു തന്നെയാണ് തോന്നുന്നത്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: