തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരം പറച്ചില് നീണ്ടതിനെതിരെ പ്രതിപക്ഷം. മുഖ്യമന്ത്രി 45 മിനിറ്റോളം സംസാരിച്ചത് അസാധാരണ നടപടിയാണെന്നും സഭാ നടപടികള്‍ക്ക് വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സാധാരണ ചോദ്യോത്തര വേളയില്‍ പ്രസംഗങ്ങള്‍ ഒഴിവാക്കാറാണ് പതിവ്. നീണ്ട ഉത്തരമുണ്ടെങ്കില്‍ അത് സഭയുടെ മേശപ്പുറത്ത് വയ്ക്കും. ഇതാണ് ഇത്തവണ തെറ്റിയത്. എന്നാല്‍ പറയാനുള്ള ആരോഗ്യം ഉള്ളത് കൊണ്ടാണ് ഇത്രയും നേരം സംസാരിച്ചതെന്നും ആരോഗ്യമില്ലാത്തവരാണ് സഭയുടെ മേശപ്പുറത്ത് രേഖവയ്ക്കുന്നതെന്നും മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ആരോഗ്യം തെളിയിക്കാനുള്ള വേദിയല്ല നിയമസഭയെന്ന് തിരിച്ചടിച്ചായിരുന്നു ചെന്നിത്തല ഇതിനെ നേരിട്ടത്.
ചോദ്യോത്തരവേളയിലെ ആദ്യ ചോദ്യത്തിന് ഉത്തരം പറയാന്‍ മുഖ്യമന്ത്രിയെടുത്തത് 45 മിനിറ്റാണ്. മുഖ്യമന്ത്രി 45 മിനിറ്റോളം സംസാരിച്ചത് അസാധാരണ നടപടിയാണെന്നും സഭാ നടപടികള്‍ക്ക് വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ പ്രളയത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഒരുമിച്ച് മറുപടി പറഞ്ഞതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ചോദ്യങ്ങള്‍ ഒരുമിച്ച് ചേര്‍ത്തത് ശരിയായില്ലെന്നും പ്രതിപക്ഷം ആക്ഷേപമുയര്‍ത്തി.
മുഖ്യമന്ത്രി നീണ്ട നേരത്തേക്ക് സംസാരിച്ചതോടെ മറ്റ് അംഗങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും രമേശ് ചെന്നിത്തല ആരോപണമുയത്തി. എന്നാല്‍ നാല് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഒരുമിച്ച് മറുപടി പറയുമെന്ന് അറിയിച്ചപ്പോള്‍ പ്രതിപക്ഷം എതിര്‍ത്തില്ലെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷ എം.എല്‍.എമാര്‍ കൂടി രംഗത്തെത്തിയതോടെ സഭ ബഹളത്തില്‍ മുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: