തിരുവനന്തപുരം: നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു തഹസീല്‍ദാരെ ഉപരോധിച്ചത്. കേസില്‍ ഉപാധികളില്ലാതെയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.
കേസില്‍ ഡിസംബര്‍ അഞ്ചിന് ഹാജരാകണമെന്നും കോടതി സുരേന്ദ്രനോട് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ച സുരേന്ദ്രനെ രാവിലെ തന്നെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കേസില്‍ വാദം കേട്ട കോടതി ജാമ്യം അനുവദിച്ചു.
ബിജെപിയുടെ പ്രചരണ വാഹനങ്ങള്‍ പിടിച്ചെടുത്തതിനെതിരെയായിരുന്നു ഉപരോധം. തനിക്കെതിരെ പോലീസ് കള്ളക്കേസുകള്‍ എടുക്കുകയാണെന്ന് സുരേന്ദ്രന് പറഞ്ഞു. ഇത്തരം കേസുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. പൊതുപ്രവര്‍ത്തകനെന്ന പരിഗണന പോലും നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
30ന് വാറണ്ടിന് ഹാജരാകാന്‍ കോഴിക്കോട് പോകേണ്ടതാണ്. അവിടെ താമസിപ്പിക്കുന്നതിനു പകരം നടുവേദനയ്ക്ക് ബെല്‍റ്റ് ഇട്ടിരിക്കുന്ന തന്നെ ഇവിടെ തിരികെ കൊണ്ട് വന്നിരിക്കുകയാണ്. തിരുവനന്തപുരത്തുനിന്ന് ഉദ്യോഗസ്ഥരെ വിളിച്ചു നിര്‍ദ്ദേശം കൊടുക്കുകയാണ്. ഇത് മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാനാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: