തിരുവനനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്ന നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. ശബരിമലയുമായുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എംഎല്‍എമാരായ ഒ.രാജഗോപാലും പി.സി ജോര്‍ജും കറുപ്പ് അണിഞ്ഞാണ് ഇന്ന് സഭയിലെത്തിയത്.
ശബരിമല വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചത്. ശൂന്യവേള ഉപേക്ഷിച്ചതായി സ്പീക്കര്‍ അറിയച്ചതോടെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. ചോദ്യോത്തര വേളയിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ശൂന്യവേളയ്ക്ക് നാല് മിനുട്ട് മുമ്പായിരുന്നു സഭ നിര്‍ത്തിവച്ചത്. ഒരു മണിക്കൂറിന് ശേഷമാണ് സഭ വീണ്ടും തുടങ്ങിയത്.
ഇന്നത്തെ സഭാനടപടികള്‍ ആരംഭിച്ചതു മുതല്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണം, ശബരിമല സംരക്ഷിക്കണം തുടങ്ങിയ പ്ലക്കാര്‍ഡും ബാനറുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ എത്തിയത്. ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: