കൊച്ചി/ തിരുവനന്തപുരം : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ വേട്ടയാടാനുറച്ച് പിണറായി സര്‍ക്കാര്‍. പഴയ കേസുകള്‍ കുത്തിപ്പൊക്കുന്നതിനു പുറമേ പുതിയ കേസുകള്‍ ദിവസവുമെടുക്കുന്നു.
ഇന്നലെയും ഒരു കേസെടുത്തു. മഹാരാഷ്ട്രയിലെ വനിതാ പ്രവര്‍ത്തക തൃപ്തി ദേശായി ശബരിമലയില്‍ പോകാനെത്തിയേപ്പാള് നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചെന്നു കാട്ടിയാണ് പുതിയ കേസ്. നെടുമ്പാശേരി പോലീസാണ് കേസെടുത്തത്. മറ്റു രണ്ടു കേസുകള്‍ കൂടി സുരേന്ദ്രന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെ തഹസില്‍ദാറെ ഉപരോധിച്ച കേസില്‍ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയാണ് സുരേന്ദ്രന് ഇന്നലെ ജാമ്യം അനുവദിച്ചത്. ഡിസംബര്‍ അഞ്ചിന് വീണ്ടും ഹാജരാകാനും കോടതി നിര്‍ദേശിച്ചു.
പോലീസിന്റേത് ക്രൂരമായ നടപടിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പൊതുപ്രവര്‍ത്തകനോട് കാണിക്കേണ്ട യാതൊരു മാന്യതയും പോലീസ് കാണിക്കുന്നില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
സുരേന്ദ്രനെ കോടതിയിലെത്തിക്കുന്നതറിഞ്ഞ് നിരവധി പ്രവര്‍ത്തകരാണ് കോടതി വളപ്പില്‍ എത്തിയത്. കോടതി വളപ്പില്‍ പ്രവര്‍ത്തകര്‍ നാമജപം നടത്തി.സുരേന്ദ്രനെ പോലീസ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
അതേസമയം, ശബരിമലയില്‍ അമ്പത്തിരണ്ടുകാരിയെ ചിലര്‍ തടഞ്ഞ സംഭവത്തിലെ ഗൂഢാലോചനക്കേസ് ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത് പത്തനംതിട്ട സെഷന്‍സ് കോടതി ഇന്നത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: