പത്തനംതിട്ട: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷം ദിവസം അമ്പത്തിരണ്ട്കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി നാളെ. കെ. സുരേന്ദ്രന് വേണ്ടി കെ. രാംകുമാറും പ്രോസിക്യൂഷനായി എ.സി. ഈപ്പനും ഹാജരായി. ജില്ലാ സെഷന്‍സ് ജഡ്ജ് ജോണ്‍ കെ. ഇല്ലിക്കാടനാണ് വാദം കേട്ടത്.
നരഹത്യാ ഗൂഢാലോചന കുറ്റം നിലനില്‍ക്കുന്നതല്ലെന്നും ഭക്തനായാണ് ശബരിമലയില്‍ എത്തിയതെന്നും സുരേന്ദ്രന്റെ അഭിഭാഷകന് വാദിച്ചു. അറസ്റ്റ് നടപടി നിലനില്‍ക്കുന്നതല്ലെന്നും പ്രതി ചേര്‍ക്കുന്നത് പതിനഞ്ച് ദിവസത്തിനു ശേഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരേന്ദ്രനെ അനധികൃതമായി തടങ്കലില്‍ വച്ചു. ജാമ്യം അനുവദിച്ചിട്ടും അനധികൃതമായി കരുതല്‍ തടങ്കലില്‍ വച്ചത് കോടതിയലക്ഷ്യമെന്നും മനുഷ്യാവകാശ ലംഘനമാണെന്നും കെ. രാംകുമാര്‍ വാദിച്ചു. 21ന് ശബരിമല നിരോധനാജ്ഞ ലംഘിച്ച കേസില്‍ സുരേന്ദ്രന് ജാമ്യം അനുവദിച്ചിട്ടും ജാമ്യം നല്‍കാതെ പിറ്റേ ദിവസം കണ്ണൂരിലെ അടുത്ത കേസ് പരിഗണിക്കുന്നതുവരെ സുരേന്ദ്രന് കസ്റ്റഡിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: