തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ഇതോടൊപ്പം ശ്രദ്ധ ക്ഷണിക്കലും സബ് മിഷനും റദ്ദാക്കി.
ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. അക്രമസാധ്യത നിലനില്‍ക്കുന്നതിനാല്‍ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതിനാണ് നിയന്ത്രണം കൊണ്ടുവന്നതെന്നും പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട് ഇതുവരെ 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 320 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ച് ഇറങ്ങിപ്പോയി.
പിന്നീട് വീണ്ടും സഭാനടപടികള്‍ ആരംഭിച്ചെങ്കിലും ശബരിമല വിഷയത്തില്‍ ബാനറുകളും പ്ലക്കാര്‍ഡുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസിനുമുന്നിലെത്തി ബഹളം വെയ്ക്കുകയായിരുന്നു. ഇങ്ങനെ സഭ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞ സ്പീക്കര്‍ സഭ നിര്‍ത്തിവെയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: