തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ശഠിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പക്ഷെ ഹൈക്കോടതിയോട് വെല്ലുവിളിയുടെ സ്വരം. ശബരിമലയില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി.
അക്രമ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ശബരിമലയിലെ നിയന്ത്രണങ്ങള്‍ തത്കാലം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നിയന്ത്രണം പിന്‍വലിക്കണമെന്ന് പോലീസ് ആവശ്യപ്പെടുന്ന ഘട്ടത്തില്‍ മാത്രമേ അനുമതി നല്‍കൂ. നടപ്പന്തല്‍ സന്നിധാനത്തെ പ്രധാനകേന്ദ്രമാണ്. അവിടെ മറ്റൊന്നും അനുവദിക്കില്ല. ക്ഷേത്രങ്ങളിലെ കാണിക്ക വരുമാനത്തില്‍ കുറവുണ്ടായാല്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ പണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഞങ്ങളുടെ മുന്നണിയില്‍ ബഹുഭൂരിപക്ഷവും വിശ്വാസികളാണ്. എന്നാല്‍, വിശ്വാസികളായ സ്ത്രീകളെ ശബരിമലയിലേക്ക് പോകാന്‍ പാര്‍ട്ടി പറയുന്നില്ല. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിക്കില്ല. എന്നാല്‍, പോകണമെന്ന് ആവശ്യപ്പെട്ട് വരുന്നവര്‍ക്ക് സംരക്ഷണം നല്‍കും. ഭക്തനെ ബൂട്ടിട്ട് ചവിട്ടിയെന്ന് വ്യാജപ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചര്‍ച്ച നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് സഭാനടപടികള്‍ ധൃതിയില്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: