കൊച്ചി: പിണറായി വിജയന് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ഹൈക്കോടതി. വന്‍തോതില്‍ പോലീസിനെ വിന്യസിച്ച്, നിരോധനാജ്ഞ പ്രഖ്യാപിച്ച് ചില കേസുകളില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പിറവം സെന്റ് മേരീസ് പള്ളിക്കേസില്‍ എന്തുകൊണ്ട് അതിന് ശ്രമിക്കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ശബരിമലയില്‍ വന്‍ പോലീസ് സന്നാഹമൊരുക്കി ഭക്തരെ ദിവസവും വേട്ടയാടുന്ന സര്‍ക്കാരിന് ഹൈക്കോടതി നിരീക്ഷണം കനത്ത തിരിച്ചടിയായി.
ചിലയിടങ്ങളില്‍ 5,000 പോലീസുകാരെ വിന്യസിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സുപ്രീംകോടതി വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍, 200 – 400 പേര് മാത്രം ഉള്‍പ്പെട്ട കേസിലെ വിധി നടപ്പാക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? ഡിവിഷന് ബെഞ്ച് ആരാഞ്ഞു. പള്ളിക്കേസിലെ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വികാരിയടക്കം നല്കിയ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് പി.ആര്. രാമചന്ദ്ര മേനോന്, ജസ്റ്റിസ് ദേവന് രാമചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് വിമര്‍ശനം.
പള്ളിക്കേസില്‍ സുപ്രീം കോടതി വിധി സുവ്യക്തമാണ്. കേസില്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍ പറയുന്നു. അതിനാല്‍ സര്‍ക്കാരിന് കോടതി ഒരവസരം നല്കുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമോ? അതോ ഒത്തുതീര്‍പ്പെന്ന വാദത്തില്‍ ഉറച്ചു നില്ക്കുകയാണോ? കോടതി ചോദിച്ചു. ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് രണ്ടാഴ്ച സമയം അനുവദിച്ച ഡിവിഷന് ബെഞ്ച് ഹര്‍ജികള്‍ ഡിസംബര്‍ 11 നു പരിഗണിക്കും.
ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നെന്ന അഡ്വക്കേറ്റ് ജനറലിന്റെ വാദം വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനുള്ള കഴിവുകേടാണ് വ്യക്തമാക്കുന്നതെന്ന് ഡിവിഷന് ബെഞ്ച് കുറ്റപ്പെടുത്തി. വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാരും പോലീസും നടപടിയെടുക്കാത്തതെന്ന് എജി വാദിച്ചു. പിറവത്ത് വിധി നടപ്പാക്കാന്‍ നടപടിയെടുത്താല്‍ രക്തച്ചൊരിച്ചിലും ആത്മഹത്യയുമുണ്ടാകുമെന്ന് സര്‍ക്കാര്‍ പറയുന്നു. സുപ്രീംകോടതി വിധിയുണ്ടായിട്ടും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് സര്‍ക്കാരും പോലീസും ശ്രമിക്കുന്നത് എന്ത് അധികാരത്തിലാണ്? സുപ്രീംകോടതി വിധി പറഞ്ഞ കേസില്‍ ഒത്തുതീര്‍പ്പ് എങ്ങനെ സാധ്യമാകുമെന്ന് മനസിലാകുന്നില്ല. പരസ്പരം പോരടിക്കുന്ന വിഭാഗങ്ങളുടെ അനുമതി വിധി നടപ്പാക്കാന്‍ തേടുന്നത് എന്തടിസ്ഥാനത്തിലാണ്? സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യമാകുന്നെങ്കിലും ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല. വിധി നടപ്പാക്കാനാവില്ലെന്ന നിസഹായാവസ്ഥ പോലീസിന് എങ്ങനെ സ്വീകരിക്കാനാവുമെന്നും ഡിവിഷന് ബെഞ്ച് ചോദിച്ചു.
സര്‍ക്കാര്‍ നിലപാട് കൗതുകകരം
കൊച്ചി: ഹൈക്കോടതി നിര്‍ദേശിച്ചാല്‍ പോലീസിനെ ഉപയോഗിച്ച് പിറവം പള്ളിക്കേസ് വിധി നടപ്പാക്കാമെന്നും അല്ലാത്തപക്ഷം സമാധാനപരമായ ഒത്തുതീര്‍പ്പിന് കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. സര്‍ക്കാര്‍ നിലപാട് കൗതുകകരമെന്ന് ഹൈക്കോടതി പറഞ്ഞു. വിധി നടപ്പാക്കുന്നതിന് ഒത്തുതീര്‍പ്പ് സാധ്യതകള്‍ പരിശോധിക്കാമെന്ന് സുപ്രീംകോടതിയുടെ തന്നെ വിധികളുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു.
ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ സുപ്രീംകോടതിയുടെ വിധികളുടെ അടിസ്ഥാനത്തിലാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാല്‍ തന്നെ ചര്‍ച്ചകള്‍ നടത്തി വിധി നടപ്പാക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: