ഇടുക്കി: പ്രളയത്തിന് ശേഷം എത്തിയ തുലാമഴ ചതിച്ചില്ല, ഇന്നലെ വരെ ലഭിച്ചത് പ്രതീക്ഷിച്ചതിലും ഒരു ശതമാനം കുറവ് മഴ. സംസ്ഥാനത്താകെ ശരാശരി 44.01 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് പെയ്തിറങ്ങിയത് 43.61 സെ.മീ. മഴ. അതേ സമയം തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ മഴ കുറഞ്ഞത് തിരിച്ചടിയാകുമെന്നാണ് നിഗമനം.
കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം വടക്ക് കിഴക്കന്‍ മണ്‍സൂണായി കണക്കാക്കുന്ന ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്നലെ രാവിലെ എട്ടരവരെയുള്ള കണക്കാണിത്. ഏറ്റവുമധികം തുലാമഴ ലഭിച്ചത് പത്തനംതിട്ടയിലാണ്, ഇവിടെ 56.98 സെ.മീ. മഴ പ്രതീക്ഷിച്ചപ്പോള്‍ 82.06 ആണ് പെയ്തിറങ്ങിയത്. 44 ശതമാനം കൂടുതല്‍ മഴ. അതേ സമയം കോട്ടയത്ത് 49.09 സെ.മീ. പ്രതീക്ഷിച്ച സ്ഥാനത്ത് 71.8 ലഭിച്ചു. ഇവിടെ പ്രതീക്ഷിച്ചതിലും 46 ശതമാനമാണ് മഴ കൂടിയത്.
എറണാകുളത്ത് 64.49, കൊല്ലം-48.09 സെ.മീ. വീതവും മഴ ലഭിച്ചു. കാസര്‍ഗോഡ് 41 ശതമാനം മഴ കുറഞ്ഞു, കാലവര്‍ഷത്തിലും ഇവിടെ 19 ശതമാനം മഴ കുറഞ്ഞിരുന്നു. വരും നാളുകളില്‍ ജില്ലയിലെ കൃഷിയടക്കമുള്ളവയെ ഇത് സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പാലക്കാട്- 34, തൃശൂര്‍- 25, കൊല്ലം-17, കോഴിക്കോട്-17 തിരുവനന്തപുരം- 9, വയനാട്- 6, കണ്ണൂര്‍-5 ശതമാനവും വീതം തുലാമഴ കുറഞ്ഞു.
മുന്‍വര്‍ഷം സംസ്ഥാനത്താകെ ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ 44.4 സെ.മീ. മഴയാണ് ലഭിച്ചത്. 310.97 സെ.മീ. മഴ ശരാശരി ലഭിക്കേണ്ട സ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ ഇത് 364.46 കടന്നുകഴിഞ്ഞു. ശീതക്കാലത്ത് മാത്രമാണ് മഴയുടെ അളവില്‍ ചെറിയ കുറവുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: