കോട്ടയം: ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ പരാമര്‍ശം പിണറായി വിജയനുള്ള ഷോക്കോസ് നോട്ടീസാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. കെ. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കുന്നതിനെതിരെയും ശബരിമലയിലെ പോലീസ് തേര്‍വാഴ്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ബിജെപി ജില്ലാകമ്മറ്റി എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
പോലീസിന്റെ കുറ്റകരമായ അനാസ്ഥ ബോധ്യപ്പെട്ടതിനാലാണ് ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന പാനലിനെ നിരീക്ഷകരായി നിയോഗിച്ചത്. ശബരിമലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പരാജപ്പെട്ട സാഹചര്യത്തില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കാന്‍ തയ്യാറാകണം. സിപിഎം പ്രവര്‍ത്തകര്‍ മനസുകൊണ്ട് ശബരിമല കര്മ്മസമിതിക്കൊപ്പമാണ്. പി.കെ. ശശിക്കെതിരെയുള്ള പരാതി മൂടിവെച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് കഴിയുന്നില്ല. കള്ളക്കേസുകളെടുത്ത് ബിജെപി നേതാക്കളെ പിന്തിരിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. ശബരിമല വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ചക്കിയും ചങ്കരനും കളിക്കുകയാണ്. കോണ്‍ഗ്രസ് കൈ നനയാതെ മീന്‍പിടിക്കുന്ന പണിയാണ് ചെയ്യുന്നത്. കപടനാടകം കളിച്ച് അയ്യപ്പഭക്തരെ ചതിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും ശോഭാസുരേന്ദ്രന് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമന്നായര്, ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍, ജില്ലാ സെക്രട്ടറി സി.എന്‍. സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു. തിരുനക്കരയില്‍ നിന്നാരംഭിച്ച മാര്‍ച്ച് കളക്ട്രേറ്റിന് സമീപം പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: