സന്നിധാനം: ശബരിമല ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന പോലീസ് അതിക്രമത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷന്. കമ്മീഷന് അംഗം ഡോ. ആര്.ജി. ആനന്ദ്, ചീഫ് കണ്‍സള്‍ട്ടന്റ് ധനിറാം എന്നിവരാണ് ശബരിമലയിലെത്തി തെളിവെടുത്തത്.
മുതിര്‍ന്നവരോടൊപ്പം ശരണമന്ത്രം ജപിച്ച കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേക്കുറിച്ച് വനിത-ശിശുക്ഷേമ മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് തെളിവെടുപ്പ് നടത്തിയത്. ശബരിമല കയറുന്ന കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്നും കമ്മീഷന് കുറ്റപ്പെടുത്തി.
കുട്ടികളെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിക്കുന്ന വീഡിയോയും ചിത്രങ്ങളും സഹിതമാണ് പരാതികള്‍ ലഭിച്ചത്. കുട്ടികള്‍ക്ക് തടസമില്ലാതെ ദര്ശനത്തിനെത്താന് കഴിയണം. അവര്‍ക്ക് സുരക്ഷയും ആരോഗ്യപരമായ അന്തരീക്ഷവും ഉണ്ടാകണം. രണ്ട് ലക്ഷം മുതല്‍ നാല് ലക്ഷം വരെ കുട്ടികളാണ് എത്തുന്നത്. വിശദമായ റിപ്പോര്‍ട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും ബാലാവകാശ കമ്മീഷന് ചെയര്‍മാനും ഉടന്‍ നല്‍കുമെന്നും ആനന്ദ് അറിയിച്ചു.
ഉച്ചയക്ക് പമ്പയില്‍ നടന്ന സിറ്റിങ്ങില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് കമ്മീഷന് തെളിവെടുത്തു. ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.എന്‍. അശോകന്, ഡി. നാരായണ ശര്‍മ, വിഷ്ണുരാജ് തുടങ്ങിയവരും കമ്മീഷനോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: