പാലക്കാട്: അട്ടപ്പാടിയില്‍ ഈ വര്‍ഷം ഇതുവരെ ചികിത്സ ലഭിക്കാതെയും ആരോഗ്യക്കുറവു മൂലവും മരിച്ചത് 13 ശിശുക്കള്‍. ഇതോടെ, അട്ടപ്പാടിയില്‍ ശിശുമരണം കുറഞ്ഞെന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞു. 12 പേരില്‍ പകുതിയും മരിച്ചത് മുലപ്പാല്‍ ശ്വാസകോശത്തില്‍ കുരുങ്ങിയാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ഇന്നലെ ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ചു മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. സ്വര്‍ണഗദ്ദ ഊരിലെ ശിവകാമി-അയ്യപ്പന് ദമ്പതികളുടെ മകളാണിത്. ജന്മനാ ഹൃദയത്തിന് പ്രശ്നമുണ്ടായിരുന്ന കുഞ്ഞ് ചികിത്സയിലായിരുന്നു. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള ഒരുക്കത്തിനിടെയാണ് മരണം. ശിശുമരണങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച് ദിവസങ്ങള്‍ക്കകമാണ് ഒരു കുഞ്ഞ് കൂടി മരിച്ചത്.
പതിനൊന്ന് മാസത്തിനിടെ അഞ്ച് കുട്ടികള്‍ മരിച്ചത് മുലപ്പാല്‍ ശ്വാസകോശത്തില്‍ കുടുങ്ങിയാണെന്നാണ് റിപ്പോര്‍ട്ട്. അമ്മമാരുടെ അശ്രദ്ധയും, പുകയില പോലുള്ള ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിച്ച് പാതിമയക്കത്തില്‍ പാലുകൊടുക്കുന്നതും പ്രധാന കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വാദം. അവശതയുള്ള അമ്മമാര്‍ക്ക് നവജാതശിശുക്കളെ വേണ്ടവിധം ശ്രദ്ധിക്കാനാകുന്നില്ലെന്നും ആരോഗ്യമില്ലാതെ ജനിക്കുന്ന ശിശുവിന് ശരിയായ രീതിയില്‍ മുലപ്പാല്‍ കൊടുക്കാത്തതും മരണകാരണമെന്നും ഇവര്‍ പറയുന്നു. ഈ സ്ഥിതി മറികടക്കാന്‍ ഊരുകളിലേക്ക് നഴ്സിങ് പരിചരണം വ്യാപിപ്പിക്കുമെന്ന് ആരോഗ്യ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് പറഞ്ഞു.
എന്നാല്‍, മരിച്ച ആറു കുട്ടികളും 2.140 കിലോ മുതല്‍ 2.86 കിലോ തൂക്കമുള്ളവരാണ്. മാത്രമല്ല ഈ മാസം 19ന് ജനിച്ച മേലചൂട്ടറ ബിന്ദു-രാമന് ദമ്പതികളുടെ 2.86 കിലോയുള്ള ആണ്‍കുഞ്ഞ് മരിച്ചത് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വച്ചാണ്. ജീവനക്കാരുടെ വീഴ്ചയാണെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും അന്വേഷണം ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. 2017ല്‍ 14 ശിശുമരണങ്ങളാണ് അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: