കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ എസ്ഡിപിഐക്കാര് കുറ്റക്കാരെന്ന് കോടതി. വേളം പുത്തലത്തെ യൂത്ത്ലീഗ് പ്രവര്ത്തകന് പുത്തലത്ത് നസീറുദ്ദീന്‍ (22)നെ കൊലപ്പെടുത്തിയ കേസിലാണ് എസ്ഡിപിഐക്കാരായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവര്‍ കുറ്റക്കാരെന്ന് കോഴിക്കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സി. സുരേഷ് കുമാര്‍ കണ്ടെത്തിയത്. അഞ്ചു പേരെ വെറുതെവിട്ടു. ശിക്ഷ 30ന് വിധിക്കും.
2016 ജൂലൈ 15ന് രാത്രി ഏഴിനാണ് എസ്ഡിപിഐക്കാര് നസീറുദ്ദീനെ കൊന്നത്. കേസില്‍ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു, ഒ.ടി. റഫീഖ്, ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ്, ചമ്പേങ്ങോട്ടുമ്മല്‍ സാദിഖ് എന്നിവര്‍ തുടക്കത്തില്‍ അറസ്റ്റിലായിരുന്നു. മറ്റു രണ്ട് പ്രതികളായ കുന്ന്യേലത്ത് മുഹമ്മദ്, രാമത്ത് സാദിഖ് എന്നിവര്‍ കൊലപാതകത്തിനു ശേഷം വിദേശത്തേക്ക് പോയി. ഇവര്‍ പിന്നീട് കീഴടങ്ങി.
ഒന്നാം പ്രതി കപ്പച്ചേരി ബഷീര്‍, രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രു എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിനും മൂന്നു മുതല്‍ ഏഴുവരെ പ്രതികള്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍, പ്രതികള്‍ക്ക് ഒളിസങ്കേതമൊരുക്കല്‍, കൊലപാതകം ഒളിച്ചുവച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കേസിലെ ഒന്നാം സാക്ഷിയും നസീറുദ്ദീന്റെ പിതൃസഹോദരപുത്രനുമായ അബ്ദുല്‍ റൗഫിന്റെ മൊഴി കേസില്‍ നിര്‍ണായകമായി. റൗഫും നസീറുദ്ദീനും ബൈക്കില്‍ സഞ്ചരിക്കവെയാണ് വേളം ചേരാപുരത്തെ അനന്തോത്ത് സലഫി മസ്ജിദിനു സമീപമുള്ള റോഡില്‍ തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തിയത്.
കുറ്റ്യാടി സിഐമാരായ ലതീഷ്, സജീവന്, എസ്ഐ സായൂജ് കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സി.കെ. ശ്രീധരനായിരുന്നു കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. അഡ്വ. പി.കെ. ചന്ദ്രശേഖരനും ഹാജരായി. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. രാജു അഗസ്റ്റ്യന്‍, റഫീഖ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: