കോഴിക്കോട്: വൈരക്കല്‍ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ പോയ വികാരിയെ സംരക്ഷിക്കില്ലെന്ന് താമരശ്ശേരി രൂപത. ഫാദര്‍ ജോസഫ് പാംപ്ലാനിക്കെതിരെയാണ് സഭാ വിശ്വാസികള്‍ കൂടിയായ രണ്ടുപേര്‍ പരാതിപ്പെട്ടത്. പ്രദേശത്തെ ഭൂമിക്കടിയിലുള്ള വൈരക്കല്‍ എടുത്തു നല്‍കാമെന്നു പറഞ്ഞാണ് വിശ്വാസികളില്‍ നിന്ന് പണം പിരിച്ചത്.
തിരുവമ്പാടി എംഎല്‍എയുടെ മധ്യസ്ഥതയില്‍ എത്തിയ ഒത്തുതീര്‍പ്പ് നടപ്പാക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ രൂപതയെ സമീപിക്കുകയായിരുന്നു. എന്നാല്‍, പരാതിക്കാരനായ പുല്ലൂരാംപാറ സ്വദേശി പിന്നീട് ഏകപക്ഷീയമായി പിന്മാറിയെന്നും പിആര്‍ഒ ഫാദര്‍ എബ്രഹാം കാവില്‍പുരയിടത്തില്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഫാദര്‍ ജോസഫിനെതിരെ സ്ഥലമിടപാടുമായി ബന്ധപ്പെട്ട് മറ്റൊരു പരാതി കൂടി ലഭിച്ചിരുന്നു. ഇതൊന്നും ഒരു പുരോഹിതന് ഏര്‍പ്പെടേണ്ട കാര്യമല്ല. പരാതിക്കാര്‍ രണ്ടുപേരും ലാഭം പ്രതീക്ഷിച്ചാണ് ഇക്കാര്യത്തില്‍ ഏര്‍പ്പെട്ടത്. ഇരുവരും രൂപതയുമായോ രൂപതാധ്യക്ഷനുമായോ ആലോചിച്ചല്ല ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെട്ടത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഫാദര്‍ ജോസഫ് പാംപ്ലാനി നിയമനടപടിയുമായി സഹകരിക്കുകയാണ് വേണ്ടത്. അതിനാല്‍, അദ്ദേഹത്തെ പള്ളിയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ നിന്ന് മാറ്റിനിര്‍ത്തി. രൂപത അദ്ദേഹത്തെ സംരക്ഷിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. പരാതിക്കാരന് രൂപതയെയും രൂപതാധ്യക്ഷനെയും ഇക്കാര്യത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് അന്യായവും അസ്വീകാര്യവും പ്രതിഷേധാര്‍ഹവുമാണെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: