കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച ‘കിത്താബ്’ നാടകവുമായി ബന്ധപ്പെട്ട് കഥാകൃത്ത് ഉണ്ണി. ആറിന്റെ നിലപാട് തെറ്റെന്ന് നാടകരചയിതാവും സംവിധായകനുമായ റഫീഖ് മംഗലശ്ശേരി. മതേതര എഴുത്തുകാരനെന്ന് അവകാശപ്പെടുന്ന ഉണ്ണിയുടെ പ്രതികരണം വേദനാജനകമാണെന്നും അദ്ദേഹം ജന്മഭൂമിയോട് പ്രതികരിച്ചു.
മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച നാടകം കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. പള്ളിയില്‍ കയറി വാങ്ക് വിളിക്കാനാഗ്രഹിച്ച പെണ്‍കുട്ടിയുടെ കഥ പറയുന്ന നാടകത്തിന്റെ ആശയം ഉണ്ണി. ആറിന്റെ ‘വാങ്ക്’ എന്ന ചെറുകഥയില്‍ നിന്നാണ്.
ഈ കഥയെ ആസ്പദമാക്കിയപ്പോള് അനുവാദം ചോദിച്ചില്ലെന്നത് വീഴ്ചയാണെന്ന് റഫീഖ് പറഞ്ഞു. വാങ്ക് എന്ന ചെറുകഥയില്‍ നിന്ന് ആശയം കടം കൊണ്ടെങ്കിലും തന്റെ നാടകം തീര്‍ത്തും സ്വതന്ത്രമായ ആവിഷ്കരമാണ്. ഇത് ഉണ്ണിയുടെ മാത്രം ആശയമല്ല. വളരെ മുമ്പു തന്നെ ഈ ആശയം പലരും സമൂഹത്തിന് മുന്നില്‍ വച്ചിട്ടുണ്ട്. ഒരു കഥാ മോഷ്ടാവായി അറിയപ്പെടാതിരിക്കാനാണ് ഉണ്ണി.ആറിന്റെ പേരു കൂടി വച്ചത്.
എന്നാല്‍ തന്റെ കഥ വളച്ചൊടിക്കുകയായിരുന്നെന്ന് ഉണ്ണി പറയുന്നത് തെറ്റാണ്, വേദനാജനകമാണ്. ഇസ്ലാമോഫോബിയയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതാണ് നാടകമെന്ന ഉണ്ണിയുടെ വാദവും തെറ്റാണ്. മുസ്ലിം സമുദായത്തെ അവഹേളിക്കുന്നതാണോ തന്റെ സൃഷ്ടിയെന്ന് നാടകം മുഴുവനും കണ്ടശേഷമായിരുന്നു ഉണ്ണി വിലയിരുത്തേണ്ടത്. ഉണ്ണിയുടെ കൃതി താന്‍ വളച്ചൊടിച്ചിട്ടില്ല. ഉണ്ണി.ആറിനെ പോലെ മതേതര നിലപാടുണ്ടെന്ന് അവകാശപ്പെടുന്ന ഒരാള്‍ ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും റഫീഖ് മംഗലശ്ശേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: