കൊച്ചി: ശബരിമല ഡ്യൂട്ടിയിലെ പോലീസിന് ഭക്ഷണം കുശാല്‍. പതിവുള്ളതിന്റെ മൂന്നിരട്ടിയിലേറെ പേര് ഡ്യൂട്ടിക്കുള്ളതിനാല് അടുക്കളയില്‍ പണിയെടുക്കുന്ന ക്യാമ്പ് ഫോളോവേഴ്സാണ് കഷ്ടപ്പെടുന്നത്. പതിവിന് വിരുദ്ധമായി ദേവസ്വം ബോര്‍ഡില്‍നിന്നുള്ള ചെലവുതുക പണമായാണ് പോലീസ് വാങ്ങുന്നത്. ഇതിനു പിന്നില്‍ ചില സാമ്പത്തിക ഇടപാടുകളുമുണ്ട്.
ശബരിമലയില്‍ ഡ്യൂട്ടിക്കുള്ള പോലീസുകാര്‍ക്ക് പമ്പയിലാണ് എല്ല തീര്‍ഥാടന കാലത്തും മെസ്. ഇവിടെ ഭക്ഷണമുണ്ടാക്കി സന്നിധാനത്തേക്ക് കൊണ്ടുപോവുകയാണ് പതിവ്. പോലീസുകാരും ഫയര്‍ ആന്‍ഡ് റസ്ക്യൂ തുടങ്ങിയ അനുബന്ധ സംവിധാനങ്ങളുമുള്‍പ്പെടെ 1200 പേരാണ് മുന്‍ വര്‍ഷങ്ങളില്‍ വരെ. ഇത്തവണ 4000 ല്‍ അധികം പേരുണ്ട്. ഇവര്‍ക്ക് പമ്പയിയും നിലയ്ക്കലിലും ഭക്ഷണ ക്യാമ്പുണ്ട്.
സാധാരണ പോലീസ് ക്യാമ്പുകളില്‍ മൂന്നു കൂട്ടം കൂട്ടാന്‍ വരെയാണ് ഉച്ചഭക്ഷണത്തിന്. ശബരിമലയില്‍ സദ്യയാണ്. പഴവും പായസവുമുള്‍പ്പെടെ എട്ടുതരം കൂട്ടാനാണ് മെനുവില്‍. പ്രഭാതഭക്ഷണവും കുശാല്‍, വിവിധ പലഹാരങ്ങളും ഏത്തപ്പഴം പുഴുങ്ങിയതുമുണ്ട്. വൈകിട്ടത്തെ കാപ്പിക്ക് വടയോ പഴംപൊരിയോ എന്തായാലും കടി നിര്‍ബന്ധം. അത്താഴവും സദ്യതന്നെ. സന്നിധാനത്താണെങ്കിലും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ബിരിയാണ് നിര്‍ബന്ധം, സസ്യേതരമല്ലെന്നുമാത്രം.
ഇതൊക്കെ ഉണ്ടാക്കാന്‍ പമ്പയില്‍ 75 പേരും സന്നിധാനത്ത് 59 പേരുമാണ് അടുക്കളയില്‍. 40 പേരെയെങ്കിലുംകൂടി നിയോഗിക്കണമെന്ന് ക്യാമ്പ് ഫോളോവേഴ്സിന്റെ തലപ്പത്തുള്ളവരില്‍നിന്ന് ആവശ്യമുയര്‍ന്നെങ്കിലും നടന്നിട്ടില്ല.
ക്യാമ്പ് ഫോളോവേഴ്സിന്റെ സ്ഥിതി ദയനീയമാണ്. അവര്‍ക്ക് ശബരിമല ഡ്യൂട്ടിയില്‍ കിട്ടുന്ന ജോലി കഠിനവും. സന്നിധാനത്ത് സ്പെഷല്‍ ഓഫീസര്‍ക്ക് ഭക്ഷണക്കാര്യങ്ങള്‍ നോക്കാന്‍ മാത്രം ആളുണ്ട്. വീഴ്ച വന്നാല്‍ പണിപോകും. ഡിഎസ്പി തലത്തിലുള്ളവരുടെ കാര്യം നോക്കാന്‍ നാലു പേരുണ്ട്. എസ്പിമാര്ക്ക് മൂന്നു പേര്. എഎസ്ഐ മാര്‍ക്ക് പ്രത്യേകം മെസില്‍ പാകം ചെയ്തുവേണം ഭക്ഷണമെത്തിക്കാന്‍.
മൂന്നു വര്‍ഷമായി പോലീസിന്റെ ഭക്ഷണച്ചെലവില്‍ പകുതി ദേവസ്വം ബോര്‍ഡാണ് വഹിച്ചിരുന്നത്. ഇതിന് ആവശ്യമായ സാധനങ്ങള്‍ ബോര്‍ഡ് പോലീസ് ഭക്ഷണ ക്യാമ്പിലെത്തിക്കുമായിരുന്നു. ഇത്തവണ ബോര്‍ഡില്‍നിന്ന് പണം വാങ്ങുകയാണ്. പോലീസിലെ കണ്ണൂര്‍ ലോബിലാണ് ഇക്കാര്യം നിയന്ത്രിക്കുന്നത്. ഭക്ഷണക്കാര്യത്തിലെ ആര്ഭാടത്തിനു പിന്നില്‍ ചെലവ് കൂട്ടിക്കണക്കുക കാണിക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പമ്പയില്‍ കെഎപി നാലാം ബറ്റാലിയനും നിലയ്ക്കലില്‍ എംഎസ്പിക്കുമാണ് ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: