കൊച്ചി : ശബരിമല പ്രശ്നത്തില്‍ ബിജെപി തിങ്കളാഴ്ച മുതല്‍ നിരാഹാര സമരമിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍പിള്ള. സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ.എന്‍. രാധാകൃഷ്ണനാണ് തുടക്കത്തില്‍ മരമിരിക്കുക. 15 ദിവസത്തേയ്ക്കാണ് സമരം. അടുത്ത മാസം അഞ്ചുമുതല്‍ പഞ്ചായത്ത് തലത്തില്‍ ഭക്തജന സദസ്സുകള്‍ സംഘടിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഭക്തര്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക, എന്നീ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. ഒരു കോടി ഒപ്പു ശേഖരിക്കാനുള്ള കാംപയ്ന് നല്ല രീതിയില്‍ മുന്നോട്ടുപോവുന്നുണ്ട്. അഞ്ചാംതീയതി മുതല്‍ സംസ്ഥാന വ്യാപകമായി അയ്യപ്പ ഭക്ത സദസുകള്‍ സംഘടിപ്പിക്കും. ഗുരുസ്വാമിമാരെ ആദരിക്കും. ബിജെപിയിലേക്കു വരുന്നവരെ ഈ സദസുകളില്‍ സ്വീകരിക്കും. എം.ടി. രമേശിനാണ് ഏകോപന ചുമതല.
അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തില്‍ നാലംഗ സമിതി ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കേരളം സന്ദര്‍ശിക്കും. ശബരിമല കര്‍മ സമിതി ഭാരവാഹികളുമായി ചര്‍ച്ച നടത്തും. പന്തളം കൊട്ടാരം, തന്ത്രികുടുംബം എന്നിവരുമായും കൂടിക്കാഴ്ചയ്ക്കു ശ്രമിക്കും. മനുഷ്യാവകാശ ലംഘനവും പീഡനവും അനുഭവിക്കേണ്ടി വന്ന ആളുകള്‍ക്കു സമിതിക്കു മുന്നില്‍ പരാതി പറയാന്‍ അവസരമുണ്ടാവുമെന്ന് ശ്രീധരന് പിള്ള പറഞ്ഞു.
ശബരിമലയില്‍ ബിജെപി നേരത്തെയും സമരം നടത്തിയിട്ടില്ലെന്ന് ശ്രീധരന് പിള്ള പറഞ്ഞു. അവിടെ ഭക്തരാണ് പ്രതിഷേധം നടത്തിയത്. ബിജെപി അതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. പൂങ്കാവനത്തില്‍ രാഷ്ട്രീയം വേണ്ടെന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. ശബരിമലയില്‍ എസ്.പി യതീഷ് ചന്ദ്രയുടെ പ്രവൃത്തികള്‍ തീര്‍ത്തും മോശമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ടീച്ചര്‍ കുടുംബസമേതം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ യതീഷ് ചന്ദ്ര അവര്‍ക്കെതിരെ അനാവശ്യമായി ശബ്ദമുയര്‍ത്തി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടിയ ശശികല ടീച്ചറുടെ മകനെ അറസ്റ്റ് ചെയ്യുമെന്ന് യതീഷ് ചന്ദ്ര ഭീഷണിപ്പെടുത്തിയെന്നും ശ്രീധരന് പിള്ള പറഞ്ഞു.
പി.സി. ജോര്‍ജുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ടെന്ന് ശ്രീധരന് പിള്ള പറഞ്ഞു. എന്‍ഡിഎയില്‍ അംഗമാവുന്നത് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: