മറ്റു ക്ഷേത്രങ്ങളിലേത് പോലെ ശബരിമല ശ്രീധര്മശാസ്താവിനും നമ്മുടെ പ്രാര്‍ഥനയും ധനസ്ഥിതിയുമനുസരിച്ച് പലവിധ വഴിപാടുകള്‍ നടത്താവുന്നതാണ്. ഏതു വഴിപാടും ഭക്തിപുരസ്സരം വേണം ചെയ്യാന്‍.
തനിക്കോ മറ്റുള്ളവര്‍ക്കോ നിഷിദ്ധമായിരിക്കുന്ന യാതൊരു പദാര്‍ഥവും ദേവപൂജയ്ക്ക് അര്‍പ്പിച്ചുകൂടാ. പായസനിവേദ്യം, വെള്ളനിവേദ്യം, ത്രിമധുരം, പഞ്ചാമൃതം, അപ്പം, എള്ളുണ്ട, പഴം, പാനകം, ഇളനീര്, താംബൂലം ഇവ ഭഗവാന്റെ ഇഷ്ട വഴിപാടുകളാണ്. നെയ്യഭിഷേകം, നെയ്വിളക്ക്, കര്‍പ്പൂരദീപം, പുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍, പനിനീരഭിഷേകം ഇവയും പ്രീതികരങ്ങളായ വഴിപാടുകള്‍ തന്നെ.
ലോഹപ്രതിമകള്‍, പട്ടം, നാണയങ്ങള്‍, രത്നങ്ങള്‍ മുതലായവ പാദകാണിക്ക സമര്‍പ്പിക്കാം. സഹസ്രനാമാദികളും സ്തോത്രാദികളും ഫലപ്രദായകങ്ങളാണ്. രത്നകനകാദികളും, പുഷ്പങ്ങളും കൊണ്ടുള്ള ഹാരങ്ങള്‍ ഭഗവദ് വിഗ്രഹത്തില്‍ ചാര്‍ത്തിക്കുന്നതും ഏറെ പ്രയോജനകരമായ വഴിപാടാണ്.
അപ്പം കഴിപ്പിക്കുന്നതും വെടിവഴിപാടു കഴിപ്പിക്കുന്നതും പ്രധാന വഴിപാടുകളായതിനാല്‍ എല്ലാ അയ്യപ്പന്മാരും ഇവ നടത്തുന്നു. അയ്യപ്പസ്വാമിക്ക് പതിനെട്ടാംപടിക്കടുത്തും വാവരുസ്വാമിക്ക് വാവരുനടയിലും മാളികപ്പുറത്തമ്മയ്ക്കും മലനടയില്‍ ഭഗവതിക്കും അതതു നടകളിലും വെടിവഴിപാടു നടത്തുന്നു. നൂറ്റൊന്നുവെടിയും കൂട്ടവെടിയും നടത്തുന്നതും പതിവാണ്.
മൂന്നംഗുലത്തില് കൂടുതല്‍ നീളമില്ലാത്തതും തള്ളവിരലിനേക്കാള്‍ വണ്ണംകുറഞ്ഞതുമായ ചെറിയ കതിനാക്കുറ്റികളാണ് ഉപയോഗിക്കുന്നത് എന്ന സവിശേഷതയുമുണ്ട്. രാപകല്‍ ഇടതടവില്ലാതെ മുഴങ്ങുന്ന വെടികള്‍ കാനനത്തില്‍ മാറ്റൊലി കൂട്ടുന്നതിനു പുറമെ വായുമണ്ഡലത്തെ ശുദ്ധീകരിക്കുക കൂടി ചെയ്യുന്നു.
വഴിപാടു പ്രസാദമായ അപ്പം, അയ്യപ്പന്മാര് ഭവനങ്ങളിലേക്കു കൊണ്ടുപോകുന്നു. സാക്ഷാല്‍ നെയ്യപ്പം എന്ന് ഇതിനെയാണ് പറയേണ്ടത്. വാര്‍പ്പുകളില്‍ ആര്‍പ്പുവിളിച്ചുകൊണ്ട് നെയ്യ് തിളച്ചുമറിയുന്നതും, കുന്നുകുന്നായി അപ്പം വാര്‍ത്തുകൂട്ടിയിരിക്കുന്നതും അത്ഭുതകരമായ കാഴ്ചയാണ്. ഇന്ന് യന്ത്രസഹായത്തോടെയാണ് ഈ വേല നടത്തുന്നത് എന്നോര്‍ക്കുമ്പോള്‍ ഉണ്ടാക്കേണ്ട അപ്പത്തിന്റെ സംഖ്യ എത്ര കൂടുതലായിക്കുമെന്ന് ഊഹിക്കാം.
മറ്റൊരു പ്രധാന വഴിപാടായ ശയനപ്രദക്ഷിണം സ്വയമോ ആള്‍പ്പേരു മുഖാന്തിരമോ നടത്താവുന്നതാണ്. മാളികപ്പുറത്തുനിന്ന് പുറപ്പെട്ട് പതിനെട്ടാപടിയും നാലമ്പലവും ശ്രീകോവിലും ചുറ്റി ശയനപ്രദക്ഷിണം നടത്തുന്നു. ഭസ്മതീര്ഥത്തില് കുളിച്ച് ഈറനോടെയും ഇതു നടത്താറുണ്ട്. എത്ര ആള്‍ത്തിരക്കിലും ശയനപ്രദക്ഷിണം നടത്തി ഉരുണ്ടുവരുമ്പോള്‍ തന്നാല്‍ കഴിയുന്ന സഹായം ചെയ്യുന്നതിനും ആള്മാറി ഇടംകൊടുക്കുന്നതിനും അയ്യപ്പന്മാര് ഏറെ ജാഗ്രതപുലര്‍ത്തുന്നു. ശാരീരികവും മാനസികവുമായ പലതരം രോഗങ്ങള്‍ ശമിക്കുന്നതിനും ഭഗവത്ക്കാരുണ്യത്തിനും ശയനപ്രദക്ഷിണം ഗുണകരമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: