പോര്‍ട്ട്ബ്ലെയര്‍: ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാറിലെ സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയ അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറി ജോണ്‍ ചൗവിന്റെ ദൗത്യം മതപരിവര്‍ത്തനമായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍. ദ്വീപിലേക്ക് തിരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് ചൗ, മറ്റ് രണ്ട് അമേരിക്കന്‍ പൗരന്മാരുമായി ‘സുരക്ഷിത താവള’ ത്തില്‍ കൂടിക്കാഴ്ച നടത്തിയതായാണ് കണ്ടെത്തല്‍. ഇതോടെ, ദൗത്യത്തില്‍ ചൗവിനൊപ്പം കൂടുതല്‍ പേര് ഉണ്ടായിരുന്നെന്ന് വ്യക്തമായി.
ദ്വീപിലെ ഗോത്രവര്‍ഗക്കാര്‍ പുറത്തു നിന്നെത്തുന്നവരെ കൊലപ്പെടുത്തുന്ന സ്വഭാവക്കാരാണ്. അവരാണ് ചൗവിനെ അമ്പെയ്ത് കൊന്നു കുഴിച്ചുമൂടിയത്. വിപുലമായൊരു മതപരിവര്‍ത്തന സംഘത്തില്‍ അംഗമെന്ന് സംശയിക്കുന്ന ചൗ, ഈ ദൗത്യത്തിനായി ദ്വീപിലെത്തിയതാവാമെന്ന് ചൗവിന്റെ തിരോധാനം അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആന്‍ഡമാനിലുണ്ടായിരുന്ന ചൗവിനെ നിരവധി തവണ അമേരിക്കക്കാരായ രണ്ടു പേര് സന്ദര്‍ശിച്ചിരുന്നു. ടെെന്നസിയില് നിന്നെത്തിയ 53 വയസുള്ള സ്ത്രീയും കൊളോറാഡോക്കാരനായ 25 വയസുള്ള പുരുഷനുമായിരുന്നു ഇവര്‍. നവംബര്‍ അഞ്ചിനും പത്തിനും ഇടയിലാണ് ഇവരെത്തിയത്. പ്രദേശവാസിയായ അലക്സാണ്ടറിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഇയാളെ ചോദ്യം ചെയ്യുന്നു. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ സന്ദര്‍ശകരുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇവര്‍ ആന്‍ഡമാനില്‍ നിന്ന് പോയത് കൊല്ക്കത്തയിലേക്കാണെന്നതിനും തെളിവുകള്‍ ലഭിച്ചു. ഇരുവരുടെയും വിശദാംശങ്ങള്‍ ശേഖരിച്ചതായും പോലീസ് പറഞ്ഞു.
ആന്‍ഡമാനിലെ ‘സുരക്ഷിത ഗൃഹ’ത്തെക്കുറിച്ച് ദ്വീപിലേക്ക് തിരിക്കും മുമ്പ് ചൗ എഴുതിയ കുറിപ്പുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഗോത്രവര്‍ഗക്കാരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. വെളിച്ചമെത്താത്ത ഇരുട്ടറയ്ക്കുള്ളിലാണ് ഒളിത്താവളമെന്ന് കുറിപ്പുകളില്‍ വ്യക്തമാക്കിയ ചൗ അവിടെയിരുന്ന് എഴുതിയതെങ്ങനെയെന്നതും പോലീസിനെ അത്ഭുതപ്പെടുത്തുന്നു.
നവംബര്‍ 11 ന് നടത്താനിരുന്ന ദ്വീപ് സന്ദര്‍ശനം ചുഴലിക്കാറ്റിനെ തുടര്‍ന്ന് 14 ലേക്ക് മാറ്റി. വിശ്വാസികളായ മത്സ്യത്തൊഴിലാളികളാണ് തന്നെ ദ്വീപിലെത്തിക്കാമെന്ന് ഏറ്റതെന്നും ചൗ കുറിച്ചിരുന്നു. മത്സ്യത്തൊഴിലാളികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, തങ്ങള്‍ക്ക് പണം തന്ന് ചൗ കൂടെക്കൂട്ടുകയായിരുന്നുവെന്നാണ് അവരുടെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: