കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്കിയ വികാരി ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിലെ ദുരൂഹത സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം. ഓള് കേരളാ ചര്‍ച്ച് ആക്റ്റ് ആക്ഷന്‍ കൗണ്‍സില്‍, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍, കേരളാ കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനം എന്നിവയുടെ കൂട്ടായ്മയാണ് ആവശ്യം ഉയര്‍ത്തിയത്. പീഡിതയായ കന്യാസ്ത്രീക്ക്് സുരക്ഷ ഒരുക്കാന്‍ സഭയും സര്‍ക്കാരും തയാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കന്യാസ്ത്രീ സമരത്തിന് നേതൃത്വം നല്കിയ ഫാ. വട്ടോളിയെ ബലിമൃഗമാക്കാന്‍ സഭാധികാരികള്‍ ശ്രമിക്കുകയാണ്. അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് ഇതിനായി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. അപമാനകരമായ നിലപാടിലേക്ക് സഭാ അധികാരികള്‍ താഴുകയാണെന്നും സംഘടനകള്‍ ആരോപിച്ചു.
ഇതിനെതിരെ കാട്ടുതറയുടെ 41 ാം ചരമദിനമായ ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ രാത്രി 10 വരെ ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്ക്വയറില്‍ ഉപവാസ ധര്‍ണ നടത്തുമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ മുന്‍ വര്‍ക്കിങ് പ്രസിഡന്റ് ജോസഫ് വെളിവില്‍, ഓള് കേരള ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് കെ.ജോര്‍ജ്ജ് ജോസഫ്, സെക്രട്ടറി വി.കെ.ജോയ്, കേരള കത്തോലിക്കാസഭ നവീകരണ പ്രസ്ഥാനം വൈസ് ചെയര്മാന് പ്രൊഫ. ജോസഫ് വര്‍ഗീസ്, ജോര്‍ജ്ജുകുട്ടി കാട്ടുതറ, ജോണി കാട്ടുതറ, ബാണിച്ചന് കാട്ടുതറ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: