തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് ഏഴ് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും. ഉടുമ്പന്‍ചോല മൈലാടുംപാറ വെങ്കായപ്പാര കോളനിയില്‍ സുരേഷ് എന്ന മുനിയാണ്ടിയെയാണ് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ പകരം മൂന്ന് മാസം തടവ് അനുഭവിക്കേണ്ടി വരും.
2010ലാണ് കേസിന് ആസ്പദമായ സംഭവം. കാരിത്തോട്ടിലുള്ള ഏലത്തോട്ടത്തില്‍ പണിയ്ക്ക് പോയിരുന്ന പതിനാലുകാരിയെ പ്രണയം നടിച്ച് വശീകരിക്കുകയായിരുന്നു ഇയാള്‍. ഫെബ്രുവരി 14ന് രാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കി മറയൂരിലുള്ള പ്രതിയുടെ സുഹൃത്തിന്റെ വീട്ടില്‍ നാല് ദിവസം താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു.
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും നെടുങ്കണ്ടം പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. റിമാന്‍ഡിലായ പ്രതി പിന്നീട് കോടതിയില്‍ നിന്ന് ജാമ്യമെടുത്ത ശേഷം തമിഴ്നാട്ടിലേയ്ക്ക് കടന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പോലീസ് ഇയാളെ പിടികൂടിയത്. നെടുങ്കണ്ടം സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന എ.ജെ. ജോര്‍ജാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. സുനില്‍ ദത്ത് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: