ന്യൂദല്‍ഹി: ആയിരത്തിലേറെ വിധിന്യായങ്ങളെഴുതി റെക്കോഡ് നേട്ടത്തോടെ മലയാളിയായ ജസ്റ്റിസ് കുര്യന് ജോസഫ് സുപ്രീംകോടതി ജഡ്ജി പദവിയില്‍നിന്ന് പടിയിറങ്ങി. 1979ല്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ കുര്യന് ജോസഫ് 2000ല്‍ ഹൈക്കോടതി ജഡ്ജിയായി.
ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 2013 മാര്‍ച്ചില്‍ സുപ്രീംകോടതി ജഡ്ജിയായി. അഞ്ച് വര്‍ഷവും എട്ട് മാസവും നീണ്ട സേവനത്തിനിടെ 1,035 വിധിന്യായങ്ങളെഴുതി. ഏറ്റവുമധികം വിധിന്യായങ്ങളെഴുതിയ സുപ്രീംകോടതി ജഡ്ജിമാരില്‍ പത്താം സ്ഥാനത്താണ് ഇദ്ദേഹം.
മുത്തലാഖ്, ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് എന്നിവ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ സ്ഥാനക്കയറ്റത്തിന് ക്രീമിലയര്‍ മാനദണ്ഡം ശരിവച്ചതും ജസ്റ്റിസ് കുര്യന് ജോസഫ് ഉള്‍പ്പെട്ട ഭരണഘടന ബെഞ്ചാണ്. ശരിയത്ത് നിയമത്തെ അടിസ്ഥാനമാക്കിയാണ് മുത്തലാഖ് നിയമവിരുദ്ധമായി അദ്ദേഹം വിധിച്ചത്.
മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ കുര്യന് ജോസഫ് റദ്ദാക്കിയത് രാജ്യത്തെ പിടിച്ചുലച്ചു. ജഡ്ജിമാര്‍ക്കിടയില്‍ വിരുദ്ധാഭിപ്രായം രൂപപ്പെട്ടതോടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തില്‍ പുതിയ ബെഞ്ച് രൂപീകരിച്ച് അര്‍ധരാത്രി സിറ്റിങ് നടത്തി വധശിക്ഷ ശരിവച്ചു. പുലര്‍ച്ചെ ശിക്ഷ നടപ്പാക്കി.
നീതിന്യായ വ്യവസ്ഥയെ അപഹാസ്യമാക്കി, ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്കെതിരെ പത്രസമ്മേളനം നടത്തിയ ജഡ്ജിമാരുടെ കൂട്ടത്തില്‍ കുര്യന് ജോസഫും ഉണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് കേസുകള്‍ വീതിച്ചു നല്‍കുന്നതിലെ തര്‍ക്കമായിരുന്നു പരസ്യപ്രതിഷേധത്തിന് കാരണം. കോടതിക്കുള്ളില്‍ ഒതുങ്ങേണ്ട ‘ഈഗോ പ്രശ്നം’ തെരുവിലേക്ക് വലിച്ചിഴച്ച് രാഷ്ട്രീയ വിഷയമാക്കിയെടുക്കുകയായിരുന്നു കുര്യന് ജോസഫ് ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍. കേന്ദ്ര സര്‍ക്കാരിനെതിരെ പിന്നീട് വിവിധ വിഷയങ്ങളില്‍ രാഷ്ട്രീയ ചുവയോടെയുള്ള പ്രതികരണങ്ങളും അദ്ദേഹം നടത്തി.
ന്യായാധിപനെന്നത് മറന്ന് ദുഃഖവെള്ളിയാഴ്ച ജോലി ചെയ്യാന്‍ പറ്റില്ലെന്ന് കുര്യന് ജോസഫ് പ്രഖ്യാപിച്ച് നിയമവൃത്തങ്ങളെ ഞെട്ടിച്ചു. ചീഫ് ജസ്റ്റിസ് ആയിരുന്ന എച്ച്.എല്‍. ദത്തു 2015ല്‍ ദുഃഖവെള്ളി ദിനത്തില്‍ സംഘടിപ്പിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ തന്റെ വിശ്വാസം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുര്യന് ജോസഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. കാത്തലിക്സ് ബിഷപ്പ് കോണ്‍ഫറന്‍സും അദ്ദേഹത്തെ പിന്തുണച്ചു.
സീറോ മലബാര്‍ സഭാംഗമായ കുര്യന് ജോസഫ് 2012ലെ കാനോന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനത്തിലെ അതിഥിയായിരുന്നു. ഇന്ത്യന്‍ നിയമങ്ങള്‍ വ്യാഖ്യാനിച്ച് തീര്‍പ്പുകല്‍പ്പിക്കേണ്ട വ്യക്തി പോപ്പിന്റെ നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് മുകളിലാണെന്ന് പ്രഖ്യാപിക്കുന്ന സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമായി. 2014ല്‍ കെസിബിസി നടത്തിയ പരിപാടിയിലെ മുഖ്യ പ്രാസംഗികനും കുര്യന് ജോസഫായിരുന്നു. ഹൈക്കോടതി ജഡ്ജിയായിരിക്കെ ശാലോം ടിവിയിയില്‍ ബൈബിള്‍ പാരായണവും അദ്ദേഹം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: