കോഴിക്കോട്: സിപിഎം നിയന്ത്രണത്തിലുള്ള മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ട്രസ്റ്റ് മതമൗലികവാദികളുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കി. യാഥാസ്ഥിതികത്വത്തെ രൂക്ഷമായി വിമര്‍ശിച്ച ‘കിത്താബ്’ എന്ന നാടകം പിന്‍വലിക്കാനും സംസ്ഥാന കലോത്സവത്തില്‍ നിന്ന് ഒഴിവാക്കാനുമാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം. കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയ നാടകമായിരുന്നു ‘കിത്താബ്’. നാടകം പിന്‍വലിക്കാനുള്ള തീരുമാനം സ്കൂള്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
അമ്പതോളം മഹല്ല് കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം. പള്ളിയില്‍ വാങ്ക് വിളിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് റഫീഖ് മംഗലശ്ശേരിയാണ്. ചെറുകഥാകൃത്ത് ഉണ്ണി. ആറിന്റെ ‘വാങ്ക്’ എന്ന കഥയെ ആസ്പദമാക്കിയാണ് കിത്താബ് അരങ്ങത്തെത്തിയത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതവിശ്വാസങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണ് നാടകമെന്നും അതിനാല്‍ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് പ്രദേശത്ത് മുസ്ലിം യൂത്ത് ലീഗും മതമൗലികവാദ സംഘടനകളും വ്യാപകമായി പോസ്റ്റര്‍ പതിച്ചിരുന്നു. തുടര്‍ന്ന് നാടകം പിന്‍വലിക്കാന്‍ പ്രാദേശിക സിപിഎം നേതൃത്വം സ്കൂള്‍ അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. ഒടുവില്‍ ഒരു വിഭാഗത്തിന് പോറലേല്‍പ്പിച്ച് നാടകാവതരണവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: