ആലപ്പുഴ: സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക രക്ഷകര്‍തൃ സമിതികളുടെ (പിടിഎ) നടത്തിപ്പില്‍ വ്യാപക ക്രമക്കേടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ കെടുകാര്യസ്ഥതയും സുതാര്യമില്ലായ്മയും ശ്രദ്ധയില്‍പ്പെട്ടതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുകളും തിരിമറികളും ധനകാര്യ വിഭാഗം കണ്ടെത്തിയിരുന്നു. സമിതിയുടെ വരവ്-ചെലവ് കണക്കുകള്‍ വകുപ്പ് തലത്തില്‍ ശരിയായ രീതിയില്‍ പരിശോധിക്കുന്നില്ല. വിദ്യാര്‍ഥികളില്‍ നിന്ന് യഥേഷ്ടം തുകകള്‍ വാങ്ങി ചെലവഴിക്കുന്നതായി പരാതികള്‍ ഏറെയാണ്. ഈ സാഹചര്യത്തില്‍ പിടിഎയുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന് വകുപ്പ് നിബന്ധനകള്‍ ഏര്‍പ്പെടുത്തി.
എല്ലാ സ്കൂളുകളും പിടിഎയുമായി ബന്ധപ്പെട്ട വരവ്-ചെലവ് കണക്കുകള്‍ വകുപ്പുതല പരിശോധനകള്‍ക്കായി തയാറാക്കി സൂക്ഷിക്കണം. ധനവിനിയോഗ ചട്ടങ്ങളും പാലിക്കണം. ഫണ്ട് പിരിക്കുന്നതിന് നിലവിലെ രസീത് ബുക്കുകള്‍ വേണ്ട. കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിച്ച് തയാറാക്കാവുന്ന ബുക്കുകളാണ് ഉപയോഗിക്കേണ്ടത്. നിലവില്‍ ഉപയോഗിക്കുന്ന രസീത് ബുക്കുകള്‍ ഉടന്‍ പ്രാബല്യത്തോടെ നിര്‍ത്തലാക്കണം. ഓഫീസര്‍മാര്‍ സ്കൂളുകള്‍ സന്ദര്‍ശിച്ച് ഇക്കാര്യം ഉറപ്പുവരുത്തണം. വകുപ്പുതല ഓഡിറ്റിങ്ങില്‍ പിടിഎ അക്കൗണ്ടുകള്‍ പരിശോധിക്കണം.
ഇക്കാര്യങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍, ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്കി. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ പിടിഎകള്‍ അടുത്തകാലത്ത് രാഷ്ട്രീയവത്കരിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. പിടിഎ ഭരണം പല സ്ഥലങ്ങളിലും സിപിഎം ആസൂത്രിതമായി കൈവശപ്പെടുത്തി. ചില സ്കൂളുകളില്‍ പിടിഎ ഭരണത്തിനായി വീറുറ്റ മത്സരങ്ങള്‍ നടക്കാറുണ്ട്.
സ്കൂളിന്റേയും വിദ്യാര്‍ത്ഥികളുടെയും നന്മയ്ക്കും, പഠനനിലവാരം ഉയര്‍ത്തുന്നതിനുമായി രൂപീകരിച്ച പിടിഎകള്‍ ലക്ഷ്യം മറന്ന് സാമ്പത്തിക നേട്ടത്തിനായി മാത്രം പ്രവര്‍ത്തിക്കുന്നെന്ന് വൈകിയാണെങ്കിലും വിദ്യാഭ്യാസ വകുപ്പിന് ബോധ്യപ്പെട്ടുവെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കുലര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: