കൊച്ചി: യഥാര്‍ഥ ക്രിസ്തു അനുയായി ഫാ. അഗസ്റ്റിന് വട്ടോളിക്കെതിരേ ഇറക്കിയ മുന്നറിയിപ്പ് കത്ത് പിന്‍വലിക്കണമെന്ന് എറണാകുളം-അങ്കമാലി രൂപതാ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്തിന് തുറന്ന കത്ത്. ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസാണ് കത്തെഴുതിയത്.
കന്യസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്, നവംബര്‍ 14ന് സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ ധര്‍ണയാണ് ഇങ്ങനെയൊരു കത്തെഴുതാന്‍ കാരണമായി പറയുന്നത്. സര്‍ക്കാര്‍ നയങ്ങള്‍ സഭയ്ക്കെതിരാണെങ്കില്, സര്‍ക്കാരിനെതിരേ തെരുവില്‍ മുദ്രാവാക്യം വിളിക്കാന്‍ സഭാ നേതാക്കള്‍ പുരോഹിതരോടും കന്യാസ്ത്രീകളോടും ആവശ്യപ്പെടും. എന്നാല്‍, സഭയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍ അവര്‍ക്ക് അവകാശമില്ലേ? ആവിഷ്കാര സ്വാതന്ത്ര്യം എല്ലാ പൗരന്മാര്ക്കും മൗലികാവകാശമാണ്, തുറന്ന കത്ത് പറയുന്നു.
സഭാ ചട്ടങ്ങള്‍ക്കും ബൈബിള്‍ വചനങ്ങള്‍ക്കും വിരുദ്ധമായ നിലപാട് പിന്‍വലിക്കണമെന്നാണ് കത്തിലെ ആവശ്യം. സഭയ്ക്കുള്ളിലെ തിരുത്തല്‍ ശബ്ദം ഇല്ലാതാക്കാനാണ് ഈ മുന്നറിയിപ്പ് കത്ത്. ഇത്തരം തിരുത്തല്‍ ശബ്ദങ്ങളില്ലാതിരുന്ന കാലത്താണ് സഭ ഏറ്റവും അഴിമതി നിറഞ്ഞതായത്. അതിനാല്‍, ഫാ. വട്ടോളിക്കെതിരേയുള്ള കത്ത് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നെന്ന് ഫോറം ദേശീയ സെക്രട്ടറി മഞ്ജു കുളപ്പുറം, ദേശീയ കണ്‍വീനര്‍ ഫാ. ജേക്കബ് പീനിക്കാപറമ്പില്‍ എന്നിവര്‍ കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: