അടുത്തിടെ തിരുവനന്തപുരത്തെ ഒരു ആയുര്‍വ്വേദ ആശുപത്രിയില്‍ പുറംവേദനയ്ക്ക് ചികിത്സിക്കാനെത്തിയ പതിനാറുവയസ്സുകാരിയുടെ എക്സ് റേ റിപ്പോര്‍ട്ട് കണ്ട് ഡോക്ടര്‍ ഞെട്ടി. നട്ടെല്ലില്‍ വലിയ വളവ്. ആദ്യം ജന്മനാ വളഞ്ഞ നട്ടെല്ലാണോ എന്ന് പരിശോധിച്ചെങ്കിലും വിദഗ്ധ പരിശോധനയില്‍ മനസ്സിലായത് അമിത ഭാരം പുറത്തു തൂക്കുന്നതുകൊണ്ട് വരുന്ന വളവാണെന്നാണ്. പതിനാറ് വയസ്സുള്ള പെണ്‍കുട്ടി ചുമക്കുന്ന ഭാരത്തെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് വീണ്ടും ഞെട്ടിയത്. സ്കൂള്‍ ബാഗിന്റെ ഭാരം 20 കിലോയില്‍ കൂടുതല്‍. നിങ്ങളുടെ കുഞ്ഞിന്റെ തോളില്‍ തൂങ്ങുന്ന ബാഗിന്റെ ഭാരം എത്രയാണെന്ന് എപ്പോഴെങ്കിലും തൂക്കി നോക്കിയിട്ടുണ്ടോ എന്ന് ഓരോ രക്ഷകര്‍ത്താവിനോടുമുള്ള ചോദ്യം നടുവളഞ്ഞ് വേദനയോടെ നില്ക്കുന്ന ആ കുട്ടിയുടെ മുഖത്തുണ്ടായിരുന്നെന്ന് പിന്നീട് ഡോക്ടര്‍ എഴുതി.
പുസ്തകങ്ങള്‍ ഉള്‍പ്പെടുന്ന പഠന സമഗ്രികള്‍ വലിയ ബാഗിലാക്കി സ്കൂളിലേക്കു പോകുന്ന കുട്ടികള്‍ ചുമലില്‍ തൂക്കുന്ന ഭാരത്തിന്റെ അളവ് എത്രയാണെന്ന പരിശോധന വ്യാപകമായി നടന്നു. എല്‍കെജി ക്ലാസിലെ കുട്ടി മൂന്ന് കിലോ ഭാരമാണെടുക്കുന്നതെങ്കില്‍ പ്ലസ്ടു ക്ലാസ്സിലെത്തിയ കുട്ടി 22 കിലോയോളം ചുമക്കുന്നുണ്ട്. നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടി അഞ്ച് കിലോ ഭാരവുമായാണ് സ്കൂളിലേക്ക് പോകുന്നത്. ഇത്രയധികം ഭാരം ചുമക്കണമെങ്കില്‍ കുട്ടിക്ക് 70 കിലോയെങ്കിലും ശരീര ഭാരം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അപ്പോള്‍ 20 കിലോ ചുമക്കുന്നയാളുടെ ഭാരമെത്രയുണ്ടാകണം?
സ്കൂള്‍ ബാഗിലെ പുസ്തകങ്ങളുടെ ഭാരമാണ് ഏറ്റവും കൂടുതല്‍. സ്കൂള്‍ അധികൃതര്‍ വിചാരിച്ചാല്‍ കുറയ്ക്കാവുന്ന ഭാരമാണിത്. എന്നാല്‍ കൂടുതല്‍ പുസ്തകങ്ങള്‍ ചുമന്നുകൊണ്ടുവരുന്നതാണ് സ്കൂളിന്റെ ഗമയ്ക്ക് നല്ലതെന്ന് കരുന്ന അധികൃതര്‍ അതുകുറയ്ക്കാന്‍ അനുവദിക്കുന്നില്ല. ടൈംടേബിള്‍ അനുസരിച്ചുളള ബുക്കുകള്‍ തന്നെയുണ്ടാകും ധാരാളം. ഇംഗ്ലീഷ്, മലയാളം, കണക്ക്, സയന്‍സ് എന്നിവയുടെ ടെക്സ്റ്റ് ബുക്കുകള്‍, നോട്ട്ബുക്കുകള്‍, പ്രാക്ടീസ് ബുക്കുകള്‍, കണക്ക് എഴുതിപ്പഠിക്കാന്‍ മറ്റൊരു ബുക്ക്, ഹോംവര്‍ക്കിനൊരു ബുക്ക്, ഇംഗ്ലീഷിന്റെ ഗ്രാമര്‍ ബുക്ക്, കോപ്പിറൈറ്റിങ് ബുക്ക്, സ്കൂള്‍ ഡയറി, ഇതു കൂടാതെ കട്ടിയുളള പുറം ചട്ടയോടു കൂടിയ ഡ്രോയിങ് ബുക്ക്, പിന്നെ, വാട്ടര്‍ കളര്‍, ബ്രഷ് അതിന്റെ മറ്റു പകരണങ്ങള്‍, പെന്‍സില്‍ ബോക്സ്, വാട്ടര്‍ ബോട്ടില്‍, ലഞ്ച് ബോക്സ്, സ്നാക്സ് ബോക്സ്, കുട…..ഭാരം കൂടുന്നത് അങ്ങനെയാണ്.
ഓരോ ക്ലാസ് കഴിയുമ്പോഴും സ്കൂള്‍ ബാഗിന്റെ ഭാരം അരക്കിലോ മുതല്‍ ഒരു കിലോ വരെ കൂടും. അഞ്ചാം ക്ലാസു കഴിയുമ്പോഴാണ് ഭാരം പെട്ടെന്നു വര്‍ധിക്കുന്നത്. പല കുട്ടികള്‍ക്കും ട്യൂഷന് ആരംഭിക്കുന്നത് അഞ്ചാം ക്ലാസ് മുതലാണ്. സ്കൂള്‍ വിട്ട് നേരെ ട്യൂഷന് ക്ലാസിലേക്കു പോകേണ്ടി വരുമ്പോള്‍ അങ്ങോട്ടുളള പുസ്തകങ്ങള്‍ കൂടി എടുക്കാന്‍ നിര്‍ബന്ധിതരാവുന്നു. ചിലപ്പോള്‍ സ്കൂള്‍ ടൈംടേബിളില്‍ ഇല്ലാത്ത വിഷയം ട്യൂഷന് സെന്ററില്‍ ഉണ്ടാവും. അതോടെ രണ്ടും മൂന്നും ടെക്സ്റ്റും നോട്ട് ബുക്കുകളും കൂടുതല്‍ എടുക്കേണ്ടി വരും. അതോടെ ബാഗിന്റെ ഭാരം ഇരട്ടിയായി മാറുന്നു.
കുട്ടികളെ കൊണ്ടുള്ള ഈ ഭാരം ചുമപ്പിക്കല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. സന്ധിവേദന മുതല്‍ നട്ടെല്ലു വളഞ്ഞുളള കൂനിനുവരെ ഇതു കാരണമാകും. പല കുട്ടികളിലും സ്കൂള്‍ ബാഗ് സിന്‍ഡ്രോം തന്നെ കണ്ടുവരാറുണ്ട്. നടുവേദന, ഷോള്‍ഡര്‍ പെയ്ന് തുടങ്ങി പലതരം ലക്ഷണങ്ങളും ഇവരില്‍ കാണാം. കുട്ടികളുടെ ശാരീരിക വളര്‍ച്ചയെയും ബുദ്ധി വളര്‍ച്ചയെയും വരെ ഇത് ബാധിക്കുന്നതായാണ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച് നിരവധി പഠനങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നും പ്രായോഗികമായി നടപ്പാക്കിയിട്ടില്ല.
കേരളത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ സുപ്രധാനമായ ഒരു ചുവട് വച്ചു. പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കാനായി അവ മൂന്ന് തവണയായി നല്കാന് തുടങ്ങി. എന്നാല്‍ അതെത്രത്തോളം സഹായകരമായെന്ന് പറയാറായിട്ടില്ല. പുസ്തകങ്ങളുടെ ഭാരം കുറഞ്ഞെങ്കിലും നോട്ട് ബുക്കുകളടക്കമുള്ളവ ബാഗിന്റെ ഭാരം കൂട്ടി ഇപ്പോഴും അവിടെ തന്നെയുണ്ട്. ഈ നടപടി കേന്ദ്ര സിലബസിലുള്ള സ്കൂളുകളെ ബാധിക്കുന്നതുമല്ല. ക്രിയാത്മകവും ഇച്ഛാശക്തിയോടും കൂടിയുള്ള നടപടികളാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. കുട്ടികള്‍ ആരോഗ്യത്തോടെയും ബുദ്ധിയോടെയും ഊര്‍ജ്ജസ്വലരായുമാണ് വളരേണ്ടത്. അവര്‍ കഴുതകളേപ്പോലെ ഭാരം ചുമന്ന് നട്ടെല്ല് വളഞ്ഞ് മാറാരോഗികളായി മാറേണ്ടവരല്ല. ഇക്കാര്യത്തില്‍ പ്രതീക്ഷ നല്കുന്ന സമീപനമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് നടപ്പിലായാല്‍ കുട്ടികള്‍ ഭാരം ചുമന്ന് മാറാരോഗികളാകുന്നത് അവസാനിക്കുക തന്നെ ചെയ്യും.
സ്കൂള്‍ കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടുണ്ടാക്കുന്ന പഠന രീതികളില്‍ സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ സഹായിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍. പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠനം ലഘൂകരിക്കുന്നതാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍. മുതിര്‍ന്ന ക്ലാസ്സുകളിലേക്കു കൂടി പരിഷ്കാരങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യും. അവ നടപ്പിലാക്കാന്‍ ഓരോ സംസ്ഥാനത്തിനും ബാധ്യതയുണ്ട്. ബാഗിന്റെ ഭാരം കുറയ്ക്കുക, ഒന്ന് രണ്ട് ക്ലാസുകളില്‍ ഹോം വര്‍ക്ക് പാടില്ല, ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളെ ഭാഷയും കണക്കും മാത്രമെ പഠിപ്പിക്കേണ്ടതുള്ളൂ, മൂന്ന്, നാല് ക്ലാസുകളില്‍ കണക്ക്, ഭാഷ, പരിസ്ഥിതിപഠനം എന്നിവ മതിയെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാഗുകളുടെ ഭാരപരിധി സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
ഒന്ന്, രണ്ട് ക്ലാസുകളില്‍ ഒന്നര കിലോയില്‍ കൂടാന്‍ പാടില്ലെന്നും പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം അഞ്ച് കിലോയില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ഓരോ ക്ലാസിലെയും ഭാരപരിധി നിശ്ചയിച്ചു നല്കിയിരിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്. കുട്ടികളുടെ മാനസികനിലയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള യാതൊരുവിധ പഠനരീതികളും അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നാണ് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. കളിച്ചു വളരേണ്ട പ്രായത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കണമെന്നും അനാവശ്യമായ ഹോംവര്‍ക്കുകള്‍ അവസാനിപ്പിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. കളിക്കേണ്ട പ്രായത്തില്‍ കുട്ടികള്‍ വെയ്റ്റ് ലിഫ്റ്റര്‍മാരാകുകയാണന്ന് മദ്രാസ് ഹൈക്കോടതി അടുത്തിടെ അഭിപ്രായപ്പെട്ടതും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പുസ്തകമടക്കമുള്ള പഠന സാമഗ്രികളില്‍ കൂടുതലും സ്കൂളില്‍ തന്നെ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശവും നേരത്തെ തന്നെയുണ്ട്. പാഠപുസ്തകങ്ങളും ബുക്കുകളും കട്ടികുറഞ്ഞ പേപ്പറില്‍ നിര്‍മ്മിച്ചും ഭാരം കുറയ്ക്കണം.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ വളരുന്ന തലമുറ രോഗമില്ലാത്തവരാകും.
നല്ല തലമുറയെ, ഭാവിയുടെ പ്രതീക്ഷകളെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക ചുവടുവയ്പ്പ് തന്നെയാകുമിത്. സ്വകാര്യ മേഖലയിലെ സ്കൂളുകളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കേണ്ടത്. കൂടുതല്‍ വലിപ്പമുള്ള ബാഗുമായി കോട്ടും സൂട്ടും എടുത്താല്‍ പൊങ്ങാത്ത ഷൂസുമിട്ട് വിദ്യാര്‍ത്ഥി സ്കൂളിലെത്തുന്നതല്ല അന്തസ്. ഒരു കുട്ടിയും അതിഷ്ടപ്പെടുന്നില്ല. ഭാരം ചുമക്കുന്ന കഴുതകളായി അവര്‍ മാറരുത്. നടുവ് നിവര്‍ത്തി നടക്കുന്ന തലമുറയെയാണ് നമുക്കാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: