ഐന്തോവന്: നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് പിന്നാലെ മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണയും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ നോക്കൗട്ട് റൗണ്ടില്‍.
ഗ്രൂപ്പ് ബിയില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി മിന്നിത്തിളങ്ങിയ പോരാട്ടത്തില്‍ ഡച്ച് ക്ലബ് പിഎസ്വി ഐന്തോവെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബാഴ്സലോണ അവസാന 16-ല്‍ ഇടംനേടിയത്. ബാഴ്സലോണക്കായി മെസ്സിയും ജെറാര്‍ഡ് പിക്വെയും ലക്ഷ്യം കണ്ടു.
എതിരാളികളുടെ തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ പന്ത് കൈവശംവെക്കുന്നതില്‍ മുന്നിട്ടുനിന്നത് ബാഴ്സയായിരുന്നു. എന്നാല്‍ ഷോട്ടുകള്‍ പായിക്കുന്നതില്‍ ഇരു ടീമുകളും ഏറെക്കുറെ തുല്യത പാലിച്ചു.
തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ കളിച്ചതോടെ വാശിയേറിയ പോരാട്ടമായിരുന്നു സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. എന്നാല്‍ മെസ്സിയും കുടീഞ്ഞോയും ഡെംബെലയുമടങ്ങുന്ന ബാഴ്സ താരനിരയ്ക്ക് ആദ്യപകുതിയില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. മറുവശത്ത് ഐന്തോവനും മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവെച്ചെങ്കിലും അവര്‍ക്കും ലക്ഷ്യം പിഴച്ചു. രണ്ട് ഗോളിമാരുടെയും തകര്‍പ്പന്‍ പ്രകടനമാണ് ആദ്യപകുതിയില്‍ ഗോള്‍ വിട്ടുനില്‍ക്കാന്‍ കാരണം. കളിയുടെ 61-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. മെസ്സിയും ഓസുമാനെ ഡെംബലെയും ചേര്‍ന്നുള്ള മുന്നേറ്റമാണ് ബാഴ്സയ്ക്ക് ലീഡ് സമ്മാനിച്ചത്. പിന്നീട് 70-ാം മിനിറ്റില്‍ മെസ്സിയുടെ ഫ്രീകിക്കില്‍ നിന്നായിരുന്നു പിക്വെയുടെ ഗോള്‍. രണ്ടു ഗോളുകള്‍ക്ക് പിന്നിലായതോടെ ഐന്തോവന് മുന്നേറ്റങ്ങള്‍ക്ക് കരുത്തുകൂട്ടി. 82-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ലുക്ക് ഡി ജോങ്ങിലൂടെ പിഎസ്വി ഒരു ഗോള്‍ മടക്കുകയും ചെയ്തു. അതിനുശേഷം സമനിലക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും ബാഴ്സ പ്രതിരോധത്തെയും ഗോളിയെയും കീഴടക്കാന്‍ കഴിയാതിരുന്നതോടെ ജയം സന്ദര്‍ശകര്‍ക്ക് സ്വന്തമായി. വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ അഞ്ച് കളികളില്‍ നിന്ന് 13 പോയിന്റുമായാണ് ബാഴ്സ നോക്കൗട്ട് ഉറപ്പിച്ചത്.
മറ്റൊരു മത്സരത്തില്‍ ടോട്ടനം 1-0ന് ഇന്റര്‍മിലാനെ കീഴടക്കി നോക്കൗട്ട് സാധ്യത നിലനിര്‍ത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം പകരക്കാരനായി ഇറങ്ങിയ എറിക്സനാണ് 80 മിനിറ്റില്‍ ടോട്ടനത്തിന്റെ വിജയഗോള്‍ നേടിയത്. തോറ്റെങ്കിലും ഇന്റര്‍മിലാനും നോക്കൗട്ട് സാധ്യതയുണ്ട്. ടോട്ടനത്തിനും ഇന്ററിനും 5 കളികളില്‍ നിന്ന് 7 പോയിന്റാണുള്ളത്. ഡിസംബര്‍ 11ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ ടോട്ടനത്തിന് എതിരാളികള്‍ ബാഴ്സയും ഇന്ററിന് ഐന്തോവനുമാണ് എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: