ലണ്ടന്‍: ഫാബിയാനോ കരുവാനയ്ക്കും മാഗ്നസ് കാള്‍സണെ പിടിച്ചുകെട്ടാനായില്ല. തുടര്‍ച്ചയായ നാലാം തവണയും ലോക ചെസ്സ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കി നോര്‍വേയുടെ മാഗ്നസ് കാള്സണ് കറുപ്പും വെളുപ്പും കലര്‍ന്ന 64 കളങ്ങളുള്ള കളിയില്‍ തന്റെ അധീശത്വം ഉറപ്പിച്ചു.
ടൈബ്രേക്കറിലെ ആദ്യ മൂന്ന് മത്സരവും ജയിച്ചതോടെയാണ് കാള്സണ് തുടര്‍ച്ചയായ നാലാം ലോക കിരീടവും നെഞ്ചിലേറ്റിയത്. നിശ്ചിത 12 ഗെയിം പോരാട്ടം തുല്യതയില്‍ അവസാനിച്ചതോടെയാണ് കളി ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ വേഗ ചെസില്‍ കാള്‍സന്റെ മേധാവിത്തത്തിന് ഒപ്പം നില്ക്കാന് ഫാബിയാനോയ്ക്കായില്ല. ചാമ്പ്യന്‍ഷിപ്പിന്റെ 132 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ടൈബ്രേക്കറിലൂടെ ലോകചാമ്പ്യനെ കണ്ടെത്തേണ്ടിവന്നത്. 2013ല്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിനെ തോല്‍പ്പിച്ച് കീരീടം സ്വന്തമാക്കിയ മാഗ്നസ് പിന്നീട് ആനന്ദിനെയും സെര്‍ജി കര്യാക്കിനെയും തോല്‍പ്പിച്ച് കിരീടം നിലനിര്‍ത്തിയിരുന്നു.
ബെര്‍ലിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ കരുത്തരായ 7 എതിരാളികളെ ഒരു പോയിന്റ് വ്യത്യാസത്തില്‍ മറികടന്നാണ് കരുവാന ഫൈനലിനു യോഗ്യത നേടിയത്.
1990ലെ കാസ്പറോവ്-കാര്‍പോവ് പോരാട്ടത്തിനുശേഷം ആദ്യമായിട്ടായിരുന്നു ലോക ഒന്നാം നമ്പര്‍ താരവും രണ്ടാംനമ്പര്‍ താരവും ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയത്. ഇരുപത്തേഴുകാരനായ മാഗ്നസ് 2011 മുതല്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതാണ്.1972ല്‍ ബോബി ഫിഷര്‍ ചാമ്പ്യനായശേഷം കരുവാനയിലൂടെ ആദ്യ ചാമ്പ്യനെ പ്രതീക്ഷിച്ച അമേരിക്കക്കും നിരാശരാകേണ്ടിവന്നു. ഈ വിജയം വലിയ ഉത്തേജനം ആണെന്ന് മത്സരശേഷം കാള്സന് പറഞ്ഞു. കരുവാന കരുത്തനായ എതിരാളിയായിരുന്നുവെന്നും അതുകൊണ്ടുതന്നെ ഈ വിജയം ഏറെ പ്രിയപ്പെട്ടതാണെന്നും കാള്സന് പറഞ്ഞു. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനാണ് കാള്സന്. കരുവാനയാകട്ടെ പതിനെട്ടാം സ്ഥാനക്കാരനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: