മുംബൈ: തന്റെ ജീവിതത്തിലെ കറുത്ത ദിനമാണിതെന്ന് മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ട്വന്റി-20 വനിതാ ലോകകപ്പ് സെമിഫൈനലില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് മിതാലി മുഖ്യ പരിശീലകന് രമേശ് പൊവാറിനും ഡയാന എദുല്‍ജിക്കുമെതിരെ കഴിഞ്ഞ ദിവസം ബിസിസിഐക്ക് കത്തയച്ചിരുന്നു. മിതാലിയുടെ കത്ത് ചര്‍ച്ചയായതോടെ പൊവറും തന്റെ ഭാഗം വിശദീകരിച്ച് ബിസിസിഐക്ക് കഴിഞ്ഞ ദിവസം കത്തയച്ചു.
മിതാലിയുമായുള്ള തന്റെ തൊഴില്‍പരമായ ബന്ധം മോശമാണെന്നും പരിശീലകനെന്ന നിലയില്‍ മിതാലിയെ കൈകാര്യം ചെയ്യുക ഏറെ ദുഷ്കരമാണെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം.
പരിശീലകന്റെ കത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നതോടെ മിതാലി വീണ്ടും നിരാശ പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തി.
തനിക്കു മേലുള്ള ആരോപണങ്ങളില്‍ ഏറെ വേദനയും ദുഃഖവുമുണ്ട്. കളിയോടുള്ള തന്റെ പ്രതിബദ്ധത, രാജ്യത്തിനായി കളിച്ച ഇരുപത് വര്‍ഷങ്ങള്‍, കഠിനാധ്വാനം, വിയര്‍പ്പ് എല്ലാം പാഴായി. ഇന്ന് എന്റെ ദേശഭക്തിയും കളിയിലെ മികവും വരെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഇത് ജീവിതത്തിലെ തന്നെ ഏറ്റവും ഇരുണ്ട ദിനമാണ്. വ്യാഴാഴ്ച മിത്താലി ട്വിറ്ററില്‍ കുറിച്ചു. മിതാലിക്ക് പിന്തുണയുമായി ഇതിനോടകം നിരവധിയാരാധകരും ക്രക്കറ്റ് താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി കഴിഞ്ഞു.
വനിതാ ക്രിക്കറ്റില്‍ ലോകോത്തര തലത്തില്‍ തന്നെ ആരാധിക്കപ്പെടുന്ന മിതാലി, 20 വര്‍ഷമായി ഇന്ത്യക്കു വേണ്ടി കളിക്കുകയാണ്. ട്വന്റി-20 ലോകകപ്പില്‍ രണ്ട് അര്‍ധസെഞ്ചുറി നേടിയിട്ടും രണ്ട് കളിയിലും മികച്ച കളിക്കാരിയായിട്ടും അവരോടുള്ള കോച്ചിന്റെ സമീപനം ഖേദകരമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗാവസ്കര്‍ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: