ചെന്നൈ: ചെന്നൈയിന് എഫ്സിയോടും ജയിക്കാന്‍ കഴിയാതെ ബ്ലാസ്റ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പരിഞ്ഞു. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കുശേഷം ഇന്നലെ നേടിയ സമനില ബ്ലാസ്റ്റേഴ്സിന് ആശ്വാസമേകും.
ആദ്യപകുതിയില്‍ ടീം നായകന് സന്ദേശ് ജിങ്കനെ പുറത്തിരുത്തിയാണ് ബ്ലാസ്റ്റേഴ്സ് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയത്. ജിങ്കന് പകരം മലയാളി താരം അനസ് എടത്തൊടികയാണ് ഇറങ്ങിയത്. പ്രശാന്ത്, ദുംഗല്‍ എന്നിവര്‍ക്കും ഇന്നലെ ആദ്യ ഇലവനില്‍ ഇടം കിട്ടിയില്ല. പകരം മുഹമ്മദ് റാകിപ്, സക്കീര്‍ മുണ്ടംപാറ എന്നിവര്‍ എത്തി. സക്കീര്‍ ആദ്യമായാണ് ആദ്യ ഇലവനില്‍ ഇടംപിടിച്ചത്.
തുടക്കം മുതല്‍ ചെന്നൈയിന് ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്തേക്ക് മുന്നേറ്റങ്ങള്‍ മെനഞ്ഞു. ഗോളി ധീരജ് സിങ്ങിന്റെ മികച്ച പ്രകടനമാണ് ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത്.
രണ്ടാം പകുതിയിലും ചെന്നൈയിനായിരുന്നു മുന്‍തൂക്കം. ഒപ്പം ബ്ലാസ്റ്റേഴ്സും ആദ്യപകുതിയിലേതിനേക്കാള് മികച്ചുനിന്നു. 60-ാം മിനിറ്റില്‍ നിക്കോളാ ക്രമരാവിച്ചിനു പകരം ദുംഗലിനെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. അതിനുശേഷം നിരവധി തവണ ചെന്നൈയിന് ബോക്സില്‍ പന്തെത്തിച്ചെങ്കിലും ഗോള്‍വിട്ടുനിന്നു. 77-ാം മിനിറ്റില്‍ സഹലിന് പകരക്കാരനായിട്ടാണ് ജിങ്കന് കളത്തിലെത്തിയത്. 81-ാം മിനിറ്റില്‍ ദുംഗലിന്റെ നല്ലൊരു ഷോട്ട് ഗോളിയെ കീഴടക്കിയെങ്കിലും പോസ്റ്റില്‍ത്തട്ടി മടങ്ങി. കളിയുടെ അവസാന മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ചെന്നൈയിന് പ്രതിരോധം പലതവണ പൊളിഞ്ഞെങ്കിലും വിജയഗോള്‍ അകന്നുനിന്നു. ഈ സീസണില്‍ അഞ്ചാം സമനിലയാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: