തിരുവനന്തപുരം: ശബരിമല വിഷയം ഇടതു മുന്നണിയെ കലുഷിതമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ മനോഭാവത്തില്‍ മുന്നണിയില്‍ ഭിന്നതയും കടുത്ത രോഷവും.
ശബരിമല വിഷയത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് മുന്നണിയില്‍ പ്രധാനമായും ആരോപണം. ആരോടും കൂടിയാലോചിക്കാതെ മുഖ്യമന്ത്രി തന്നിഷ്ടം കാണിക്കുന്നെന്നാണ് പ്രധാന പരാതി. ഏകപക്ഷീയമായെടുക്കുന്ന തീരുമാനങ്ങള്‍ വീഴ്ചകളില്‍ നിന്ന് വീഴ്ചകളിലേക്ക് സര്‍ക്കാരിനെ തള്ളിയിടുന്നെന്നും ഘടകകക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു. ബന്ധു നിയമന വിവാദം മുതല്‍ ശബരിമല വിഷയം വരെ അവര്‍ എടുത്തുകാട്ടുന്നു. ഈ ശൈലിയുമായി മുന്നോട്ടു പോയാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കേരളത്തില്‍ തകര്‍ന്നടിയുമെന്ന അവസ്ഥയിലെത്തുമെന്നും ഇവര്‍ ഭയക്കുന്നു.
മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയാണ് സ്വരം കൂടുതല്‍ കടുപ്പിച്ചത്. ഇങ്ങനെ പോയാല്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന കൗണ്‍സില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. ശബരിമല വിഷയം ഇത്രയും വഷളാക്കിയതിന്റെ പ്രധാനി മുഖ്യമന്ത്രിയാണ്. സ്ത്രീ പ്രവേശന വിധി വന്നയുടനെ മുഖ്യമന്ത്രി നടത്തിയ തിടുക്കത്തിലുള്ള പ്രതികരണമാണ് പ്രശ്നം സങ്കീര്‍ണമാക്കിയത്.
വിധിപ്പകര്‍പ്പ് പോലും കിട്ടാതെ കോടതി വിധി നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി സര്‍ക്കാരിനേയും ഇടതുമുന്നണിയേയും കടുത്ത പ്രതിസന്ധിയിലാക്കി. മുഖ്യമന്ത്രിയുടെ ഭാഷയും മനോഭാവവും ജനാധിപത്യ വ്യവസ്ഥയ്ക്കു ചേര്‍ന്നതല്ല. ബൂര്‍ഷ്വാ സര്‍ക്കാരുകള്‍ ചെയ്യുന്നതു പോലെയാണ് പോലീസിനെ കയറൂരിവിട്ടത്. രാഷ്ട്രീയ എതിരാളികള്‍ ശബരിമലയെ ആയുധമാക്കിയെങ്കില്‍ അതിനുത്തരവാദി മുഖ്യമന്ത്രിയെന്നും സിപിഐ വ്യക്തമാക്കുന്നു.
നയപരമായ കാര്യങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തതാണ് എല്ലാത്തിനും കാരണം. ബ്രൂവറി വിഷയം അവര്‍ എടുത്തുകാട്ടുന്നു. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കോടതികള്‍ ഇടപെടുന്ന അവസ്ഥയിലെത്തിയതിനുള്ള ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കാണെന്നും സിപിഐ മുന്നറിയിപ്പ് നല്കുന്നു.
മറ്റ് കക്ഷികള്‍ക്കും മുഖ്യമന്ത്രിയുടെ തന്നിഷ്ടത്തില്‍ രോഷമുണ്ടെങ്കിലും മൗനം പാലിക്കുകയാണ്. കിട്ടിയ മന്ത്രി പദവിയുമായി ഒതുങ്ങിക്കൂടിയാല്‍ മതി, പൊല്ലാപ്പിന് പോകേണ്ടയെന്ന ചിന്തയാണ് അവര്‍ക്ക്. സിപിഎമ്മിലും ഭിന്നതയുണ്ടെങ്കിലും പാര്‍ട്ടി കൈപ്പിടിയിലൊതുക്കിയ പിണറായിക്കെതിരെ എന്തെങ്കിലും പറയാന്‍ ആര്‍ക്കും കെല്‍പ്പില്ല. മാത്രമല്ല, പറഞ്ഞാല്‍ അതോടെ രാഷ്ട്രീയ ഭാവി തീരുമെന്നും അവര്‍ ഭയക്കുന്നു. പി. ജയരാജന്റെ അവസ്ഥയാണ് പാര്‍ട്ടിയില്‍ പലരും ഉദാഹരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: