സന്നിധാനം: കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ ഭക്തജനങ്ങള്‍ നടത്തിയ നാമജപത്തിനും കാണിക്ക ബഹിഷ്കരണത്തിനും ഫലമുണ്ടായി. വരുമാനത്തില്‍ കോടികളുടെ കുറവ് വന്നതോടെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കടുംപിടിത്തം ഉപേക്ഷിച്ചു.
സന്നിധാനത്തെ നിയന്ത്രണം നീക്കുന്നത് സര്‍ക്കാരിനോടും ഡിജിപിയോടും ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്തു. മണ്ഡലകാലം ആരംഭിച്ച ശേഷം ആദ്യമായി സന്നിധാനത്തെത്തിയ ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
നിയന്ത്രണം നീക്കുന്ന കാര്യം സന്നിധാനത്തെത്തിയ ശേഷവും ഡിജിപിയുമായി സംസാരിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയം സന്നിധാനത്ത് ഇന്നലെ രാത്രി ചേര്‍ന്ന യോഗത്തിലും ചര്‍ച്ച ചെയ്തു. വാവര് സ്വാമി നടയിലെ ബാരിക്കേഡ് നീക്കുന്നതും അവിടെ നാമജപം അനുവദിക്കുന്നതും പോലീസുമായി ആലോചിച്ച് തീരുമാനിക്കാനാണ് ബോര്‍ഡ് തയാറെടുക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ വരുമാനത്തില്‍ 25 കോടിയുടെ കുറവുണ്ടായി.
ഭക്തര്‍ക്കും വിശ്വാസികള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള ഒന്നും വേണ്ടെന്ന നിലപാടാണ് ഇപ്പോള്‍ ബോര്‍ഡിനുള്ളത്. ശബരിമലയില്‍ മാത്രമല്ല മറ്റ് ദേവസ്വം ക്ഷേത്രങ്ങളിലും വരുമാനം കുത്തനെ കുറഞ്ഞു. ഇത് ബോര്‍ഡിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി. ഇക്കാര്യവും അതിന്റെ ഭവിഷ്യത്തും കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രിയെയും മുഖ്യമന്ത്രിയെയും ധരിപ്പിച്ചു. വരുമാനം കുറയുന്നത് സര്‍ക്കാരിനെയും വെട്ടിലാക്കുമെന്ന് വന്നതോടെ സര്‍ക്കാരും അയഞ്ഞു തുടങ്ങി. മാത്രമല്ല പിറവം പള്ളി വിഷയത്തിലുള്ള ഇരട്ടത്താപ്പ് ഹൈക്കോടതി ഉള്‍പ്പെടെ തുറന്നു കാട്ടിയിരുന്നു.
കാണിക്കയായി ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ ലഭിക്കുന്നതില്‍ കൂടുതലും പൂവും മലരും അവിലുമൊക്കെയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ദേവസ്വം ബോര്‍ഡിന് പിടിച്ചു നില്‍ക്കാനാകില്ല. ആറായിരത്തോളം ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ പ്രതിസന്ധിയുണ്ടാക്കും. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് ഭക്തരോട് ഇപ്പോള്‍ സമവായത്തിന് ബോര്‍ഡിനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ആദ്യപടിയായാണ് സന്നിധാനം തിരുമുറ്റത്തെയും വാവര് നടയ്ക്ക് മുന്നിലെയും ബാരിക്കേഡുകള്‍ നീക്കാന്‍ ഒരുങ്ങുന്നത്.
വലിയ നടപ്പന്തലിലടക്കം വിരിവയ്ക്കുന്നതിന് അനുമതി നല്‍കണമെന്നും ബോര്‍ഡ് സര്‍ക്കാരിനോടും പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: