തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ പോലീസിന് ഇരട്ടനീതി. ബിജെപി നേതാവ് കെ. സുരേന്ദ്രനെ ജയിലിലടയ്ക്കാന്‍ കാണിച്ച ആവേശം, സിപിഎം നേതാക്കള്‍ക്ക് ബാധകമല്ല.
പോലീസുകാരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എ. റഹീം, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എന്നിവര്‍ പോലീസിന്റെ കണ്ണില്‍ പിടികിട്ടാപ്പുള്ളികള്‍!
ഇവര്‍ക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടും പ്രതികളെ കാണാനില്ലെന്നാണ് പോലീസ് പറയുന്നത്. ചാര്‍ജ്ജ് ചെയ്യാത്തതും സമന്‍സ് അയയ്ക്കാത്തതുമായ കേസുകളില്‍ കുടുക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ജയിലില്‍ അടച്ചവരാണ് സിപിഎം നേതാക്കളെ കാണാനില്ലെന്ന് പറയുന്നത്.
സോളാര്‍ വിഷയത്തില്‍ 2013ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംഘടിപ്പിച്ച സെക്രട്ടേറിയേറ്റ് ഉപരോധത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പേരിലാണ് കേസ്. കന്റോണ്‍മെന്റ് സിഐ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണത്തില്‍ നിന്ന് തടഞ്ഞു, അസഭ്യം പറഞ്ഞു, ആക്രമിച്ചു എന്നിങ്ങനെയാണ് കേസ്. ആനാവൂര്‍ നാഗപ്പന്, എ.എ. റഹിം, മുഹമ്മദ്, അന്‍സാരി, സി.ബി. രാജാലാല്‍ എന്നിവരാണ് ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍.
നിരന്തരം വാറന്റ് പുറപ്പെടുവിച്ചിട്ടും തുടര്‍ച്ചയായി ഇവര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് അഞ്ചു പേരെയും 2017ല്‍ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. എന്നാല്‍, ഇവര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിട്ടില്ല. വാറന്റ് നിലനില്‍ക്കെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന നിരവധി പരിപാടികളില്‍ ഇരുവരും വേദി പങ്കിടുന്നത് പതിവ്.
കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍, പരിക്കേറ്റ പോലീസുകാരുടെ അഭിപ്രായം കൂടി കേട്ടശേഷമേ കേസ് പിന്‍വലിക്കാന്‍ സാധിക്കൂയെന്ന് കോടതി വ്യക്തമാക്കി. അതേസമയം, വാറന്റ് പിന്‍വലിച്ചിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: