കൊച്ചി: മണ്ഡല-മകരവിളക്കു കാലത്ത് ശബരിമല ക്ഷേത്രത്തിന്റെ പൂര്‍ണ മേല്‍നോട്ടച്ചുമതല തങ്ങള്‍ നിയോഗിച്ച മൂന്നംഗ സമിതിക്കു തന്നെയെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ക്കെതിരെ ചെന്നൈ സ്വദേശി ടി.ആര് രമേഷ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളും ശബരിമല സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സ്വമേധയാ എടുത്ത ഹര്‍ജിയിലുമാണ് ഹൈക്കോടതിയുടെ തീരുമാനം. ശബരിമലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ ഇടപെടാനും തീരുമാനങ്ങളെടുക്കാനും ഈ സമിതിക്ക് അധികാരമുണ്ട്. ഇതോടെ ശബരിമലയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഹൈക്കോടതിയുടെ നിയന്ത്രണത്തിലായി.
ജസ്റ്റിസ് പി.ആര്. രാമന്, എസ്. സിരിജഗന്, ഡിജിപി ഹേമചന്ദ്രന് എന്നിവരാണ് ഹൈക്കോടതി നിയമിച്ച സമിതിയിലുള്ളത്. സിരിജഗന് ഉന്നതതല സമിതി ചെയര്‍മാനാണ്. ഏന്തെങ്കിലും കാര്യത്തില്‍ സമിതിക്ക് സഹായം ആവശ്യമെങ്കില്‍ ദേവസ്വം ബോര്‍ഡിനോട് തേടാം. ദേവസ്വം കമ്മീഷണര്‍ക്കും സമിതിയെ സഹായിക്കാനുള്ള ബാധ്യതയുണ്ട്. എല്ലാ വകുപ്പുകളും സര്‍ക്കാരും സമിതിയുടെ പ്രവര്‍ത്തനവുമായി സഹകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. എല്ലാ കാര്യങ്ങളും യഥാസമയം കമ്മിറ്റി ഹൈക്കോടതിയെ അറിയിക്കണമെന്നും ദേവസ്വം ബഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
മൂന്നംഗ സമിതിയുടെ ആദ്യയോഗം ഞായറാഴ്ച ഉച്ചക്ക് ആലുവ ഗസ്റ്റ് ഹൗസില്‍ ചേരും.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനും തീര്‍ഥാടനം സുഗമമാക്കാനും നടപടികള്‍ സ്വീകരിക്കണം, പോലീസ്, ദേവസ്വം, വനം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളും മറ്റു വിഭാഗങ്ങളും അമിതാധികാരം വിനിയോഗിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണം, ഭക്തരുടെയും മറ്റുള്ളവരുടെയും ഭാഗത്തു നിന്ന് അതിക്രമങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കണം, പരിഗണിക്കേണ്ട വിഷയങ്ങള്‍ ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ സമിതിയുടെ ശ്രദ്ധയില്‍ പെടുത്തണം തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: